പഴശ്ശി പദ്ധതി ജലാശയത്തിലെ മാലിന്യങ്ങൾ നീക്കാൻ ജനകീയ കൂട്ടായ്മ. കാലവർഷത്തിൽ തീരങ്ങളിൽനിന്ന് വെളിയമ്പ്രയിലെ ഡാം സൈറ്റിലേക്ക് ഒഴുകിയടിഞ്ഞ ടൺകണക്കിന് മാലിന്യമാണ് ഇരിട്ടി നഗരസഭാ നേതൃത്വത്തിൽ പടിയൂർ, പായം പഞ്ചായത്തുകളുടെ സഹകരണത്തോടെ നീക്കംചെയ്‌തത്. പഴശ്ശി പദ്ധതി ഷട്ടറടച്ച് ജലസേചനവകുപ്പ് അധികൃതരും പങ്കാളികളായി.
നഗരസഭയിലെയും രണ്ട് പഞ്ചായത്തുകളിലെയും ദ്രുത കർമസേനാ അംഗങ്ങൾ, ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്, വള്ളിത്തോട് ഒരുമ റസ്ക്യൂ ടീം, അഗ്നിരക്ഷാ സേന, ഹരിത കർമസേന, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട സന്നദ്ധ പ്രവർത്തകർ കൂട്ടായ്മയിൽ അണിനിരന്നു. രാവിലെ എട്ടിനാരംഭിച്ച ശുചീകരണം വൈകിട്ടുവരെ നീണ്ടു. വലിച്ചെറിയൽ മുക്ത സന്ദേശത്തിന്റെ ഭാഗമായികൂടിയാണ് വിപുലമായ സന്നദ്ധ പ്രവർത്തനം. നഗരസഭാ ചെയർമാൻ കെ ശ്രീലത, വൈസ് ചെയർമാൻ പി പി ഉസ്മാൻ, ഒരുമ റസ്ക്യൂ ടീം ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി, മുനിസിപ്പൽ ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ, സിപിഐ എം ഏരിയാ സെക്രട്ടറി കെ വി സക്കീർഹുസൈൻ, പഴശ്ശി പദ്ധതി അസി. എക്സി. എൻജിനിയർ കെ സന്തോഷ്, എ ഇ എസ് സിയാദ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉൾപ്പെടെയുള്ളവർ സഹായം നൽകി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി വി ബിനോയ്, പി ജീജു, കെ അമൽ, എം രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡും ഒപ്പം ചേർന്നു. ബ്രിഗേഡ് വളന്റിയർമാർ മാതൃകാ പ്രവർത്തനം ഏറ്റെടുത്തത്.
കുടിവെള്ളം
മലിനമാക്കിയാൽ
നടപടി
പ്രതിദിനം 190 ദശലക്ഷം ലിറ്റർ കുടിവെള്ളം ജില്ലക്കും മാഹിക്കുമായി പമ്പ് ചെയ്യുന്ന പഴശ്ശി ജലാശയം മലിനീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പഴശ്ശി ജലാശയപരിധിയിലെ തദ്ദേശ സ്ഥാപനങ്ങൾ കുടിവെള്ള മലിനീകരണം തടയാൻ രംഗത്തുണ്ട്. പുഴയിലേക്കും ജലാശയത്തിലേക്കും പാഴ്‌വസ്തുക്കൾ വലിച്ചെറിയുന്നതും മാലിന്യം ഒഴുക്കുന്നതും കുറ്റകരമാണ്. ഇത്തരം വിഷയങ്ങളിൽ കടുത്ത നടപടിയുണ്ടാവുമെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷരും അധികൃതരും മുന്നറിയിപ്പ് നൽകി