കോഴിക്കോട് ജില്ലയിൽ വീണ്ടും നിപാ ഭീതി ഉയർന്നതോടെ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിക്കെതിരെ (ഐഎവി) ആസൂത്രിത നുണപ്രചാരണവുമായി മാധ്യമങ്ങൾ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിപാ പരിശോധിക്കാനാകില്ലെന്നും വാഗ്ദാനങ്ങൾ പാളിയെന്നുമാണ് പ്രചാരണം.
ഐഎവിക്ക് രോഗം സ്ഥിരീകരിക്കാൻ കഴിയുമെന്നും ഇതിന് തടസ്സം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മാർഗനിർദേശമാണെന്നും മറച്ചുവച്ചാണ് ആസൂത്രിത സർക്കാർ വിരുദ്ധ പ്രചാരണം. കേരളത്തിൽ നിപാ പരിശോധനയ്ക്ക് എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് റീജണൽ ഐഡിവിആർഎൽ ലാബിലും ആലപ്പുഴ എൻഐവിയിലും നിപാ വൈറസ് സ്ഥിരീകരിക്കാൻ സൗകര്യങ്ങളുമുണ്ട്.
എന്നാൽ, നിപാ അത്യന്തം അപകടകരമായ വൈറസായതിനാൽ പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള സ്ഥിരീകരണത്തെ മാത്രമേ ഔദ്യോഗികമായി കാണാവൂവെന്നാണ് ഐസിഎംആറിന്റെ മാർഗനിർദേശം. ഈ നിർദേശം കാരണം കേരളത്തിലെന്നല്ല രാജ്യത്ത് മറ്റെവിടെയും നിപാ രോഗം സ്ഥിരീകരിക്കാനാകില്ല. ഈ വിഷയത്തിൽ സംസ്ഥാനത്തിന് അധികാരം നൽകേണ്ടത് അത്യാവശ്യമായിട്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം അടക്കം നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. ഇതുകാരണം സാമ്പിൾ അയച്ച് ഒരു ദിവസം മുഴുവൻ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനം. സാമ്പിൾ ലഭ്യമായി 12 മണിക്കൂറിൽ ഫലം ലഭ്യമാക്കാൻ കേരളത്തിൽ സ്ഥാപനങ്ങൾ ഉണ്ടായിരിക്കെയാണ് ഈ സാഹചര്യം.
തുടർ പരിശോധന
കേരളത്തിൽ
ഐസിഎംആറിന്റെ മാർഗനിർദേശമനുസരിച്ച് ഒരിടവേളയ്ക്ക് ശേഷമുള്ള രോഗബാധ പുണെ എൻഐവിയിൽ സ്ഥിരീകരിച്ചേ പ്രഖ്യാപിക്കാനാവൂ. തുടർന്നുള്ള കേസുകളിൽ ഇവിടത്തെ ലാബുകളിൽ തന്നെ സ്ഥിരീകരിച്ച് രോഗബാധ നിർണയിക്കാമെന്ന് മന്ത്രി വീണാ ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.