എറണാകുളം –അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഇന്നലെ മുതൽ സിറോ മലബാർ സിനഡ് അംഗീകരിച്ച അൾത്താര അഭിമുഖ കുർബാന ചൊല്ലണമെന്ന നിർദേശം ബഹുഭൂരിപക്ഷം പള്ളികളിലും നടപ്പായില്ല.
അതിരൂപതയിലെ കുർബാന പ്രശ്നം പരിഹരിക്കാൻ എത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസിൽ വൈദികർക്ക് ഇതു സംബന്ധിച്ച് അന്ത്യശാസനം നൽകിയിരുന്നു. അതിരൂപതയിലെ 328 പള്ളികളിൽ നിലവിൽ സിനഡ് കുർബാന അർപ്പിക്കുന്ന പള്ളികൾക്കു പുറമേ കാക്കനാട്, ഫോർട്ട്കൊച്ചി, താന്നിപ്പുഴ, കോക്കുന്ന് പള്ളികളിൽ സിനഡ് കുർബാനയർപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി, തോപ്പിൽ പള്ളികളിൽ നേരത്തേ തന്നെ സിനഡ് കുർബാനയാണ് അർപ്പിക്കുന്നത്.
ഏകീകൃത കുർബാന അർപ്പണത്തിനുള്ള ശ്രമവും ജനാഭിമുഖ കുർബാനയും തടഞ്ഞതു മൂലം 7 പള്ളികളിൽ കുർബാന നിർത്തിവച്ചു. ബാക്കി പള്ളികളിൽ ജനാഭിമുഖ കുർബാന നടന്നു.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സിനഡ് കുർബാനയ്ക്കു വികാരി ഫാ. ആന്റണി പൂതവേലി തയാറായെങ്കിലും വിശ്വാസികൾ എതിർത്തു. തുടർന്നു കുർബാന വേണ്ടെന്നു വച്ചു.
മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ ഇരു വിഭാഗം വിശ്വാസികൾ തർക്കിച്ചതിനാൽ കുർബാന ചൊല്ലിയില്ല. പറവൂർ സെന്റ് തോമസ് കോട്ടയ്ക്കാവ് ഫൊറോന പള്ളിയിൽ സിനഡ് കുർബാനയ്ക്കു വികാരി തയാറായെങ്കിലും വിശ്വാസികൾ എതിർത്തു. പ്രശ്നം പരിഹരിക്കും വരെ പള്ളിയിൽ കുർബാന ഉണ്ടാകില്ലെന്നു വികാരി അറിയിച്ചു. ചുണങ്ങംവേലി പള്ളിയിൽ അൾത്താര അഭിമുഖ കുർബാനയാണു ചൊല്ലുന്നതെന്നു വികാരി അറിയിച്ചതോടെ വിശ്വാസികൾ പ്രതിഷേധിച്ചു. പ്രശ്നപരിഹാരത്തിനു ജനാഭിമുഖ കുർബാന ചൊല്ലാൻ തയാറാണെന്നു സഹ വികാരി പറഞ്ഞെങ്കിലും വികാരി അനുമതി നൽകിയില്ല. പൊലീസ് നിർദേശത്തിൽ സഹവികാരി കുർബാന തുടങ്ങിയപ്പോൾ എതിർവിഭാഗം വിശ്വാസികളിൽ ഒരാൾ അൾത്താരയിൽ കയറി തടഞ്ഞു. രാവിലെയും വൈകിട്ടുമായി 3 തവണ ഇവിടെ ജനാഭിമുഖ കുർബാന നടന്നു. കീഴ്മാട് തിരുഹൃദയ പള്ളിയിൽ സിനഡ് കുർബാനയ്ക്കുള്ള ശ്രമം സമ്മതിച്ചില്ല.
കോക്കുന്ന് സെന്റ് ജോസഫ്സ് പള്ളിയിൽ സിനഡ് കുർബാനയ്ക്കിടെ പ്രതിഷേധമുണ്ടായി. തർക്കത്തിനിടെ കുർബാന മേശയുടെ ചില്ല് തഴെ വീണ് ഉടഞ്ഞു. മഞ്ഞപ്ര ഫൊറോന പള്ളിയിൽ ഏകീകൃത സിനഡ് കുർബാന വിശ്വാസികൾ തടഞ്ഞു. ഇനി അറിയിപ്പ് ഉണ്ടാകും വരെ കുർബാന ഉണ്ടാകില്ലെന്നു വികാരി അറിയിച്ചു. എടനാട്, എഴുപുന്ന, നടുവട്ടം ഇടവകകളിലും സിനഡ് കുർബാനയ്ക്കു ശ്രമം നടന്നെങ്കിലും തടസ്സംമൂലം കുർബാന അർപ്പിക്കാനായില്ല.