ഇരിട്ടി: സഹരണ സംഘങ്ങളുടെ പേരിൽ കേരളത്തിൽ നടക്കുന്നത് സഹകരണക്കൊള്ളയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. കോൺഗ്രസ് ഭരിക്കുന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് വർഷങ്ങളായി നിക്ഷേപകരോട് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കുക, ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ പണം ഉടനെ തിരികേ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിക്ഷേപക സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരിദാസ്. ഇരുന്നൂറ്റി എഴുപത്തി രണ്ടോളം സഹകരണ സംഘങ്ങൾ കൊള്ളയടിച്ച കൊള്ള സംഘങ്ങൾ ഇന്നും നിർബാധം നമുക്ക് മുന്നിലൂടെ നടന്നു പോവുകയാണ്. 300 കോടി രൂപയുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. അതിന്റെ പ്രസിഡന്റ് ഇന്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഭർത്താവാണ്. ഇത്തരം കൊള്ളകൾ നടത്തുന്നവർ ജനാധിപത്യത്തിന്റെ മുഖമൂടിയണിഞ്ഞ് നമ്മെയെല്ലാം ഭരിക്കാൻ നടക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ മുന്നൂറുകോടി പണമാണ് ഇവർ കൊള്ളയടിച്ചത്. അഞ്ചു വർഷത്തോളമായി പാവപ്പെട്ട ആദിവാസികളേയും നിർദ്ധനരായ തൊഴലാളികളെയും ഇവർ നിക്ഷേപിച്ച രണ്ടരക്കോടിയോളം രൂപ പണം തിരിച്ചു നൽകാതെ വഞ്ചിച്ചിരിക്കുകയാണ് പൂളക്കുറ്റി ബാങ്ക് അധികൃതരും. ഇതിന് ഉടനടി പരിഹാരമുണ്ടായില്ലെങ്കിൽ സമരസമിതിയോടൊപ്പം ചേർന്ന് സമരത്തിനിറങ്ങിയ ബി ജെ പി സമരത്തിനപ്പുറം കടന്ന് ഏതറ്റം വരെ പോകാനും മടിക്കില്ലെന്നും എൻ. ഹരിദാസ് പറഞ്ഞു.
സമരസമിതി കൺവീനർ സെബാസ്ററ്യൻ പാറാട്ടുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ സിക്രട്ടറി എം.ആർ. സുരേഷ് , സംസ്ഥാന സമിതി അംഗങ്ങളായ വി.വി. ചന്ദ്രൻ, കൂട്ട ജയപ്രകാശ്, പേരാവൂർ മണ്ഡലം പ്രസിഡന്റ് പി.ജി. സന്തോഷ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കൂടത്തിൽ ശ്രീകുമാർ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ബിജു അടച്ചിലമാക്കൽ എന്നിവർ സംസാരിച്ചു. അഡ്വ. സണ്ണി തോമസ് സ്വാഗതവും വിപിൻ വിത്സൻ നന്ദിയും പറഞ്ഞു.
previous post