വിശ്രമമില്ലാതെ നാടിനായി പ്രവർത്തിച്ച ജനനായകന്റെ അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഉറക്കമൊഴിഞ്ഞ് നാടും നഗരവും. പ്രിയനേതാവിന് അന്ത്യോപചാരം അർപ്പിക്കാനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ഇന്നലെ രാത്രി കോൺഗ്രസ് കമ്മിറ്റികളും പൊതുജനങ്ങളും വിവിധ സംഘടനകളും.
പാമ്പാടി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളിൽ നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സർവമത പ്രാർഥനാസംഗമം നടത്തി. എംസി റോഡിലൂടെ തിരുനക്കര മൈതാനത്തേക്കു കടന്നുവരുന്ന വിലാപയാത്രയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇരുവശവും കോൺഗ്രസ് പ്രവർത്തകരും മറ്റു വിവിധ സംഘടനകളും രാത്രി വൈകിയും ബോർഡുകൾ സ്ഥാപിക്കുന്നുണ്ടായിരുന്നു.
ഡിസിസി ഓഫിസിനു മുൻപിൽ വലിയ പന്തലിട്ടു. ഡിസിസി ഓഫിസിൽ നിന്ന് പ്രവർത്തകരെല്ലാം തിരുനക്കര മൈതാനത്തേക്കു വിലാപയാത്രയെ അനുഗമിക്കും. പുതുപ്പള്ളി, പാമ്പാടി, കോട്ടയം എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിൽ കറുത്ത കൊടി കെട്ടി. കലക്ടറുടെ നേതൃത്വത്തിൽ വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രി ഏറെ വൈകിയും നടന്നു. പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവിഭാഗം, മറ്റു വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നാളെ ഉച്ചമുതൽ കട മുടക്കം
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കീഴിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ഒന്നു മുതൽ അടച്ചിടുമെന്നു ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ അറിയിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വ്യാപാരസ്ഥാപനങ്ങൾ നാളെ രാവിലെ മുതൽ പ്രവർത്തിക്കില്ല.
ഒരു നോക്കു കാണാൻ…
പുതുപ്പള്ളി ∙ ‘‘ഞായറാഴ്ചകളിൽ സാറിനെ ആളുകൾ കാണാനെത്തുന്നതു പോലെയേ ഇപ്പോഴും തോന്നുന്നുള്ളൂ. അദ്ദേഹം ഇനി ഇല്ലെന്നു വിശ്വസിക്കാനാവുന്നില്ല’’- മണർകാട് അമലകുന്നിൽ ടി.മനു (37) പറഞ്ഞു.
വീട്ടിലെ പ്രയാസങ്ങൾ കാരണം അമ്മ മീനാക്ഷി പന്ത്രണ്ടാം വയസ്സിൽ മനുവിനെ കരോട്ട് വള്ളക്കാലിൽ വീട്ടിലാക്കിയതാണ്. ‘‘ഉമ്മൻചാണ്ടി സാർ പഠിപ്പിച്ച് ജോലിയും വാങ്ങിത്തന്നതുകൊണ്ട് ഇന്ന് ഇങ്ങനെ നല്ല രീതിയിൽ കഴിയുന്നു’’- മനു പറഞ്ഞു.
‘‘നല്ലതു പോലെ പഠിക്കണമെന്ന് ഇടയ്ക്കിടെ സാർ പറയുമായിരുന്നു. തൊട്ടടുത്തുള്ള വി.ജെ.ഉമ്മൻ മെമ്മോറിയൽ സ്കൂളിലാണു ചേർത്തത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു.
പിന്നീട് സാർ തന്നെ ജോലിയും വാങ്ങിത്തന്നു. 2015ൽ വിവാഹം കഴിക്കുന്നതു വരെ ഈ വീട്ടിലാണു താമസിച്ചത്. ഇപ്പോൾ ഭാര്യയും കുഞ്ഞുങ്ങളുമായി മണർകാട്ടാണു താമസം. ബെംഗളൂരുവിലെ ആശുപത്രിയിൽ ആരെയും കാണാൻ അനുവദിക്കില്ലെന്ന് അറിഞ്ഞു. ഇവിടെ അദ്ദേഹത്തെ ഒരുനോക്കു കാണാനെത്തിയതാണ്’’– മനു സങ്കടത്തോടെ പറഞ്ഞുനിർത്തി.
പുതുപ്പള്ളിയിൽ നാളെ ഗതാഗത ക്രമീകരണം; നിയന്ത്രണം നാളെ രാവിലെ 6 മുതൽ
∙ തെങ്ങണയിൽ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ചിങ്ങവനം വഴി പോകണം.
∙ തെങ്ങണയിൽ നിന്നു മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നു കൈതേപ്പാലം വെട്ടത്തുകവല സ്കൂൾ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് ഐഎച്ച്ആർഡി ജംക്‌ഷഷനിലെത്തി പോകണം.
∙ മണർകാട്ടു നിന്നു തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഐഎച്ച്ആർഡി ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് വെട്ടത്തുകവല സ്കൂൾ ജംക്‌ഷനിലെത്തി കൈതേപ്പാലം വഴി പോകണം.
∙ കറുകച്ചാലിൽ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈതേപ്പാലം വെട്ടത്തുകവല സ്കൂൾ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് ഐഎച്ച്ആർഡി ജംക്‌ഷനിലെത്തി മണർകാട് വഴി പോകണം.
∙ കോട്ടയത്തു നിന്നു തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐഎച്ച്ആർഡി ജംക്‌ഷനിൽ നിന്നു തിരിഞ്ഞു വെട്ടത്തുകവല സ്കൂൾ ജംക്‌ഷനിലെത്തി കൈതേപ്പാലം വഴി പോകണം.
∙ കഞ്ഞിക്കുഴിയിൽ നിന്നു കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐഎച്ച്ആർഡി ജംക്‌ഷനിൽ നിന്നു തിരിഞ്ഞു വെട്ടത്തുകവല സ്കൂൾ ജംക്‌ഷനിലെത്തി കൈതേപ്പാലം വഴി തെങ്ങണയിലെത്തി പോകണം.
പുതുപ്പള്ളിയിൽ നാളത്തെ പാർക്കിങ് സൗകര്യം
∙ എരമല്ലൂർച്ചിറ മൈതാനം.
∙ പാഡി ഫീൽഡ് മൈതാനം. (വെക്കേട്ടുച്ചിറ)
∙ ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനം.
∙ പുതുപ്പള്ളി ഗവ. എച്ച്എസ്എസ്
സ്കൂൾ മൈതാനം.
∙ ഡോൺ ബോസ്കോ സ്കൂൾ മൈതാനം
∙ നിലയ്ക്കൽ പള്ളി മൈതാനം.
കോട്ടയം നഗരത്തിൽ ഇന്നത്തെ ഗതാഗത ക്രമീകരണം
ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ വാഹന ഗതാഗതത്തിൽ നിയന്ത്രണം
∙ എംസി റോഡിലൂടെ നാട്ടകം ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾ സിമന്റ് കവലയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജംക്‌ഷനിൽ വലത്തോട്ടു തിരിഞ്ഞ് ചാലുകുന്ന് ജംക്‌ഷനിലെത്തി ചുങ്കം, മെഡിക്കൽ കോളേജ് ഭാഗത്തേക്കു പോകണം. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾക്കു തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോകാം.
∙ എംസി റോഡിലൂടെ വരുന്ന ചെറുവാഹനങ്ങളിൽ കഞ്ഞിക്കുഴിയിലേക്കു പോകേണ്ടവ മണിപ്പുഴയിൽ നിന്നു വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയിൽക്കടവ് വഴി ബസേലിയസ് കോളജ് ജംക്‌ഷനിലെത്തി പോകണം. വലിയ വാഹനങ്ങൾ മണിപ്പുഴയിൽ നിന്നു തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടു വഴി കഞ്ഞിക്കുഴിയിലെത്തണം.
∙ എംസി റോഡിൽ നാഗമ്പടം പാലം കടന്നുവരുന്ന വാഹനങ്ങൾ സീസേഴ്സ് പാലസ് ജംക്‌ഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഗോസ് ജംക്‌ഷൻ വഴി കെകെ റോഡിലൂടെ ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി എംഎൽ, എംജി റോഡിലൂടെ കോടിമതയിലെത്തി എംസി റോഡിൽ പ്രവേശിക്കാം. തിരുനക്കര ഭാഗത്തേക്കു കടത്തിവിടില്ല.
∙ കുമരകം ഭാഗത്തു നിന്നു വരുന്ന ബസുകൾ ബേക്കർ ജംക്‌ഷനിലെത്തി സീസേഴ്സ് പാലസ് ജംക്‌ഷൻ വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്കു പോകണം.
∙ നാഗമ്പടം സ്റ്റാൻഡിൽ നിന്നു കാരാപ്പുഴ, തിരുവാതുക്കൽ, ഇല്ലിക്കൽ ഭാഗത്തേക്കു പോകേണ്ട ബസുകൾ ബേക്കർ ജംക്‌ഷനിലെത്തി സിഎംഎസ് കോളജ് റോഡ് അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കു പോകണം.
∙ കെകെ റോഡിലൂടെ വരുന്ന ചങ്ങനാശരി ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും സ്വകാര്യ ബസുകൾ കലക്ടറേറ്റ്, ലോഗോസ് ജംക്‌ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പു റോഡ് വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്കു പോകണം.
കോട്ടയത്ത് ഇന്ന് വാഹനപാർക്കിങ് ഇവിടെ
∙ തിരുനക്കര ക്ഷേത്രമൈതാനം (സർക്കാർ വാഹനങ്ങൾ മാത്രം)
∙ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനം (കാർ, ചെറുവാഹനങ്ങൾ)
∙ സിഎംഎസ് കോളജ് റോഡ് (കാർ, ചെറുവാഹനങ്ങൾ)
∙ തിരുനക്കര ബസ് സ്റ്റാൻഡ് (കാർ, ചെറുവാഹനങ്ങൾ)
∙ ജറുസലം പള്ളി മൈതാനം (കാർ, ചെറുവാഹനങ്ങൾ)
∙ കുര്യൻ ഉതുപ്പ് റോഡ് (ബസ്, വലിയ വാഹനങ്ങൾ)
∙ ഈരയിൽക്കടവ് ബൈപാസ് (ബസ്, വലിയ വാഹനങ്ങൾ)
സംസ്ഥാനത്ത് നാളെ വരെ ദുഃഖാചരണം
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നു സംസ്ഥാനത്ത് നാളെ വരെ ഔദ്യോഗിക ദുഃഖാചരണം. ഇന്നലെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ നാളെ വരെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണമെന്നു ചീഫ് സെക്രട്ടറി വി.വേണുവിന്റെ ഉത്തരവിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത് എന്നും ഔദ്യോഗിക ബഹുമതി വേണ്ടെന്നു കുടുംബം അറിയിച്ചാൽ മാത്രമേ ഒഴിവാക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.