തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണു സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘‘ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണു താൻ പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് വാർത്ത. ദേശാഭിമാനിയെ വിശ്വസിച്ചാണു ഞാൻ പറയുന്നത്, അത് വസ്തുതയാണ്, പരിശോധിക്കട്ടെ’’– ഇതായിരുന്നു എം.വി.ഗോവിന്ദന്റെ വാക്കുകൾ.
അതേസമയം, തട്ടിപ്പു കേസിലാണ് സുധാകരനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിനു പിന്നാലെ വിശദീകരണവുമായി എം.വി.ഗോവിന്ദൻ വീണ്ടും രംഗത്തെത്തി. പെൺകുട്ടിയുടെ മൊഴിയിൽ സുധാകരനെ ചോദ്യം ചെയ്യാനായി വേറെ വിളിപ്പിക്കുമായിരിക്കുമെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഈ മാസം 23ന് ചോദ്യംചെയ്യലിനു ഹാജരാകാനാണു ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയിരിക്കുന്നത്. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ഈ കേസിൽ മുൻകൂർ ജാമ്യം തേടി സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.