വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണയായി അടച്ചുതീർക്കാൻ ഇളവുമായി വൈദ്യുതി ബോർഡ്. കുടിശ്ശിക 3260 കോടിയായതോടെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുവാദം വേണം. കമ്മിഷൻ 22-ന് ഉപഭോക്താക്കളുടെ വാദം കേൾക്കും.
2022 മാർച്ച് മുതൽ ജൂൺവരെ കുടിശ്ശിക തീർപ്പാക്കലിന് ഇളവ് നൽകിയിരുന്നു. എന്നാൽ ആ പദ്ധതി പരാജയപ്പെട്ടു. വെറും 3.16 കോടി രൂപയാണ് അന്ന് പിരിച്ചത്.
ബിൽത്തുക കുടിശ്ശികയായാൽ 18 ശതമാനമാണ് പലിശ. എന്നാൽ പുതിയ പദ്ധതിയിൽ രണ്ടുമുതൽ അഞ്ചുവർഷംവരെയുള്ള കുടിശ്ശികയ്ക്ക് ആറു ശതമാനമാണ് ബോർഡ് നിർദേശിക്കുന്ന പലിശ. അഞ്ചുമുതൽ 15 വർഷംവരെയുള്ള കുടിശ്ശികയ്ക്ക് അഞ്ചുശതമാനവും അതിലും പഴക്കമുള്ളതിന് നാലു ശതമാനവും നൽകിയാൽ മതി.