ആർഷോയുടെ പരാതിയിൽ വലിയ കഴമ്പില്ലെന്ന നിഗമനത്തിലാണു കൊച്ചി പൊലീസ് പ്രാഥമിക അന്വേഷണത്തിനു തുനിഞ്ഞത്. ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെ ആർഷോ ഭരണതലത്തിന്റെ സഹായത്തോടെ ലോ ആൻഡ് ഓർഡർ എഡിജിപി എം.ആർ. അജിത്കുമാറിനു കഴിഞ്ഞ എട്ടിനു വീണ്ടും പരാതി നൽകി.
ഇതിൽ, തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നവരുടെ പേരുകളും ഉൾപ്പെടുത്തി. ഇതോടെയാണ് അടിയന്തര നടപടി സ്വീകരിക്കാനും കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനും എഡിജിപി കൊച്ചി പൊലീസിനു നിർദേശം നൽകിയത്. കേസെടുക്കാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നടക്കം എഡിജിപിക്കു ലഭിച്ചെന്നാണു സൂചന.
പരാതിയിൽ പൊലീസ് ഇന്നലെ മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ മൊഴിയെടുത്തു. പരാതിക്കാരനായ ആർഷോയുടെ മൊഴിയും കേസ് അന്വേഷിക്കുന്ന ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) പരീക്ഷാ സോഫ്റ്റ്‌വെയറിന്റെ പിഴവു മൂലമാണ് എഴുതാത്ത പരീക്ഷ ആർഷോ ജയിച്ചതായി മാർക്ക് ലിസ്റ്റ് വന്നതെന്നു പരീക്ഷാ കൺട്രോളർ മൊഴി നൽകി.