നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മൾക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു. നമ്മൾ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യനുവേണ്ടിയാണെന്നു തീരുമാനിച്ചാണ് നിയമങ്ങൾ സൃഷ്ടിക്കുന്നത്. ഈ ഫിലോസഫി മാറിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ അർധരാത്രി 12.30 ഓടെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തിയ അരിക്കൊമ്പനെ തിരുനെൽവേലി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ട് ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.