ബെംഗളൂരു: മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറിനെയും നിശ്ചയിച്ചിട്ടും കർണാടകത്തിലെ കോൺഗ്രസിൽ ചർച്ച തീർന്നില്ല. മന്ത്രിസഭാ രൂപീകരണ ചർച്ചയും ദില്ലിയിൽ നടക്കുമെന്നാണ് ഇപ്പോൾ വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വീണ്ടും ദില്ലിക്ക് പോകും. ഹൈക്കമാൻഡുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
ശനിയാഴ്ചയാണ് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന നാല് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് സാമുദായിക പരിഗണനകളടക്കം മുഖവിലക്കെടുത്ത് പുതിയ മന്ത്രിസഭാ ചർച്ചകൾ ആരംഭിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഡികെ ശിവകുമാർ പിസിസി പ്രസിഡന്റായി തുടരാനാണ് കോൺഗ്രസ് നേതൃത്വം ഇപ്പോഴുണ്ടാക്കിയ ധാരണ. രണ്ടരവര്‍ഷം വീതമുള്ള ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി – ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ കൈമാറും. ഉപമുഖ്യമന്ത്രിപദത്തിന് പുറമെ ആഭ്യന്തരം, ഊര്‍ജ്ജം, ജലശക്തിയടക്കം നിര്‍ണ്ണായക വകുപ്പുകളും ഡികെ ശിവകുമാറിന് നൽകും. ടേം വ്യവസ്ഥയടക്കം കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം പരസ്യപ്പെടുത്തിയിട്ടില്ല