*തളിപ്പറമ്പ്:* പാതയോരത്തും റോഡിലും തോന്നിയതുപോലെ വാഹനങ്ങൾ നിർത്തിയിടുന്നത് തടയാൻ പോലീസ് നടപടികൾ കടുപ്പിച്ചു. നഗരത്തിലെ ട്രാഫിക് കുത്തഴിഞ്ഞതു പോലെയായിട്ടുണ്ട്. അനധികൃത പാർക്കിങ് കാരണം ദേശീയപാതയിലുൾപ്പെടെ യാത്രാ തടസ്സമുണ്ടാക്കുന്നു.
മെയിൻ റോഡ്, മാർക്കറ്റ് റോഡ്, മന്ന, തൃച്ചംബരം ഭാഗങ്ങളിലും റോഡ് കൈയേറി നിർത്തിയിടുന്ന വാഹനങ്ങളേറെ. പലതവണ ചർച്ച ചെയ്തിട്ടും ബോധവത്കരണം നടത്തിയിട്ടും നഗരത്തിലെ ട്രാഫിക് ലംഘനം പരിഹരിക്കാനാകുന്നില്ല.
ദേശീയപാതയിൽ ചിറവക്ക് മുതൽ പൂക്കോത്ത് നടവരെ ഒരുഭാഗം വാഹനങ്ങൾ നിർത്തിയിടുകയാണ്. ശ്രീകൃഷ്ണ ക്ഷേത്രം റോഡിൽ ഗതാഗതതടസ്സം പതിവാണ്. ഇടുങ്ങിയ കോർട്ട് റോഡിലും ഒരുഭാഗം ഇരുചക്രവാഹനങ്ങൾ കയറ്റിയിടുന്നു.
തിരക്കേറിയ മാർക്കറ്റ് റോഡിലുമുണ്ട് അനധികൃത പാർക്കിങ്. ഗതാഗത നിയന്ത്രണത്തിന് പോലീസുകാരില്ലാത്തതും പ്രയാസമാകാറുണ്ട്.
നഗരത്തിലൂടെ ഫോണുപയോഗിച്ച് വാഹനമോടിച്ചതിന് രണ്ട് ലോറി ഡ്രൈവർമാർക്കെതിരെ ചൊവ്വാഴ്ച പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ അശ്രദ്ധയോടെ വാഹനമോടിച്ച മറ്റ് രണ്ട് കാർ ഡ്രൈവർമാർക്കെതിരെയും കേസെടുത്തു. ബസ് സ്റ്റാൻഡിനു മുൻവശം സീബ്രാലൈനിൽ നിർത്തിയിട്ട കാർ പോലീസ് ഇൻസ്പെക്ടർ എ.വി.ദിനേശൻ കസ്റ്റഡിയിലെടുത്തു. സീബ്രാലൈനിൽ വാഹനം നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർ ഏറെക്കഴിഞ്ഞാണ് എത്തിയത്.