പിടിയിലായ പാക്കിസ്ഥാൻ സ്വദേശിയെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് ലഹരിമരുന്ന് കടത്തിയത്, സാമ്പത്തിക ഇടപാട്, രാജ്യാന്തര ബന്ധം തുടങ്ങിയവയെല്ലാം എന്‍സിബി അന്വേഷിക്കുന്നുണ്ട്.
നാവികസേനയും എന്‍സിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരിക്കടത്തുകാര്‍ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ ശ്രമിച്ചതായാണു വിവരം. കപ്പല്‍ മുക്കിയശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബോട്ടും പിടിച്ചെടുത്തു.
മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ചാക്കുകളില്‍ സൂക്ഷിച്ചനിലയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തു. ലഹരിമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ പാക്കിസ്ഥാന്‍ മുദ്രകളാണുള്ളത്.