വർക്കല > പ്രണയാഭ്യർഥന നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിയെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ച യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. വെട്ടൂർ വിളബ്ഭാഗം നെടുങ്കണ്ട എലിയൻവിളവീട്ടിൽ കൃഷ്‌ണരാജ് (23) ആണ് പിടിയിലായത്.
തിങ്കൾ പകൽ രണ്ടോടെയാണ് സംഭവം. ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്‌തതായും പരാതിയുണ്ട്. വിദ്യാർഥിനി കഴിഞ്ഞ ദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ ബസ്സിൽവച്ചാണ് പ്രണയാഭ്യർഥന നടത്തിയത്.
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവേ റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.പെൺകുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. വിദ്യാർഥിനി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഒളിവിൽ പോയ യുവാവിനെ വർക്കല എസ്എച്ച്ഒ എസ് സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പിടികൂടിയത്. എസ്ഐഎസ് അഭിഷേക്, ഗ്രേഡ് എസ് ഐ മാരായ ഫ്രാങ്ക്ലിൻ, സലിം, ബിജു കുമാർ, സിപിഒ ഷജീർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായി. പ്രതിയെ വർക്കല കോടതി റിമാൻഡുചെയ്‌തു.