ഇരിട്ടി: കടുത്ത വേനലിൽ ജില്ലയുടെ കുടിവെള്ള സ്രോതസായ പഴശി റിസർവോയറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിൽ. വേനൽ മഴ ലഭിക്കാത്തതും കൊടും വേനൽ ചൂടും കാരണം പഴശി റിസർവോയറിലെ ജലനിരപ്പ് അനുദിനം താഴുകയാണ്. പഴശി റിസർ വോയറിൽ അവശേഷിക്കുന്നത് 40 ദിവസത്തേക്കുള്ള ദാഹജലം മാത്രാണ്.
കുടിവെള്ളക്ഷാമം രൂക്ഷം
പഴശി റിസർവോയറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ പരിസര പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമവും അതിരൂക്ഷമാണ്. റിസർവോയറിന്റെ പല ഭാഗങ്ങളും വെള്ളം ഇറങ്ങി തുരുത്തുകളായി മാറി. പഴശിയിലേക്ക് ജലം ഒഴുകിയെത്തുന്ന പുഴകൾ വറ്റിവരണ്ട് നീരൊഴുക്ക് പൂർണമായി നിലച്ചതോടെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറു കളും കുളങ്ങളും വറ്റി വരണ്ടു. കൃഷിയിടങ്ങൾ പൂർണമായി ഉണങ്ങിയതോടെ കൃഷിനാശവും രൂക്ഷമാണ്. ഭൂരിഭാഗം ജനങ്ങളും നിലവിൽ കുടിവെള്ളത്തിനായി സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
ജലനിരപ്പ്
പഴശിഡൈവേർട്ടർ ബാരിയേജിന്റെ ഫുൾ റിസർവോയർ ലെവൽ ആയ 26.52 മീറ്ററിൽ നിന്നും ദൈനം ദിന ആവശ്യങ്ങൾക്കായി ദിവസവും 10 സെന്റീമീറ്റർ ജലമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന ലെ രാവിലെയുള്ള കണക്ക് പ്രകാരം 22.32 മീറ്റർ ജലം മാത്രമാണ് റിസർവോയറിൽ അവശേഷിക്കുന്നത്. അതിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന ജലനിരപ്പിന്റെ പരിധി 17 മീറ്റർ വരെയാണ്. പഴശി റിസർവോയറിൽ ഇനി അവശേഷിക്കുന്നത് 5.32 മീറ്റർ ജലം മാത്രം. മഴ ചതിച്ചാൽ വരും ദിവസങ്ങളിൽ കുടിവെള്ളം പോലും ലഭിക്കാതെ ജില്ല കൊടും വരൾച്ചയെ നേരിടേണ്ടി വരും.
വേനൽ മഴ
പഴശിയുടെ വൃഷ്ടി പ്രദേശങ്ങളിൽ നാളിതുവരെ വേനൽ മഴ ലഭിക്കാത്തതു കാരണം കുടിവെള്ള ക്ഷാമവും രൂക്ഷമായി. വേനൽ മഴ വൈകുന്നതിനാൽ കർഷകർ നട്ടു പരിപാലിക്കുന്ന കൃഷിയിടങ്ങളിലെ ഉത്പന്നങ്ങളും നശിച്ചു തുടങ്ങിയിരിക്കുന്നു.
മൂന്ന് പ്രളയങ്ങൾ
2018 മുതൽ തുടർച്ചയായ മൂന്ന് പ്രളയങ്ങൾ വരുത്തിയ ആഘാതം റിസർവോയറിൽ വെള്ളം ഉൾക്കൊള്ളുന്ന അളവ് ക്രമാതീതമായി കുറച്ചെന്ന പരാതിക്കും ഇടയാക്കുന്നുണ്ട്. ഉരുൾപൊട്ടലും അശാസ്ത്രീയമായ പാലം നിർമാണവും കാരണം ഇരിട്ടി പുഴയലേക്ക് ഒഴുകിയെത്തിയ മണ്ണ് പുഴയിലെ പല ആഴക്കയങ്ങളെയും ആവാസവ്യവസ്ഥയെയും മാറ്റിമറിച്ചു. ഇത് സാധൂകരിക്കുന്നതാണ് 2021 മാർച്ചിൽ കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം (കെഇആർഐ ) വ്യക്തമാക്കുന്നത്. പഴശി റിസർവോയറിന്റെ അടിത്തട്ടിൽ 18.005 മില്യൻ മീറ്റർ ക്യുബിക് മണ്ണും ചെളിയും അടിഞ്ഞുകൂടി യതായാണ് കണ്ടെത്തൽ. മണ്ണ് നീക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ നടന്നുവരുന്നുവെന്നാണ് റിപ്പോർട്ട്.