പ്രധാനമന്ത്രിയുടെ സ്വീകരണ സംഘത്തിൽ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിലേത് രാഷ്ട്രീയ പരിപാടികളാണ്. ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്ത് വച്ചാണ്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഉണ്ടാകും എന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയിൽ എത്തിയതിന് ശേഷം ആണ് സ്വീകരണപട്ടിക പുറത്തുവന്നത്. തിരുവനന്തപുരത്തേക്ക് മടങ്ങുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
സംസ്ഥാന സർക്കാർ കൊടുത്ത പട്ടികയിൽ ഗവർണറുടെ പേര് ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിൽ ഗവർണറെ ഉൾപ്പെടുത്തിയിട്ടില്ല.
വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.