സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2023 ശനിയാഴ്‌ച ആരംഭിക്കും. സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന എക്‌സ്‌പോ വൈകിട്ട് അഞ്ചിന് എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വ്യവസായമന്ത്രി പി രാജീവ് എക്‌സ്‌പോ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. സഹകരണമേഖല കൈവരിച്ച നേട്ടങ്ങളും ബദൽമാതൃകയും ഉൽപ്പാദനരംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പുകളും പൊതുസമൂഹത്തിനുമുന്നിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്‌സ്‌പോയുടെ രണ്ടാമത് എഡിഷൻ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 30 വരെ ഒമ്പതുദിവസങ്ങളിലായാണ് എക്‌സ്‌പോ നടക്കുന്നത്.
ഒരുലക്ഷം സ്‌ക്വയർഫീറ്റിൽ മുന്നൂറിലധികം എസി സ്റ്റാളുകളാണുള്ളത്. നാനൂറിലധികം ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്‌ക്കും ഉണ്ടാകും. സഹകരണസംഘങ്ങൾ ടൂറിസംമേഖലയിൽ നടത്തുന്ന ഇടപെടലുകൾ, സംസ്ഥാന സർക്കാർ പ്രത്യേക താൽപ്പര്യമെടുത്ത് രൂപീകരിച്ച യുവജനസംഘങ്ങളുടെ പ്രവർത്തനം എന്നിവയെക്കുറിച്ചും എക്‌സ്‌പോയിൽനിന്ന് അറിയാം. സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങൾ എന്നിവയും വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന വിവിധ ജനകീയ പദ്ധതികൾ തുടങ്ങിയവയും ഉൾപ്പെടുത്തിയ പ്രത്യേക പവിലിയനും സജ്ജീകരിക്കും. എഴുത്തുകാരായ എം കെ സാനു, സി രാധാകൃഷ്ണൻ, സേതു എന്നിവർ പങ്കെടുക്കുന്ന സാംസ്‌കാരികസദസ്സും നടക്കുന്നുണ്ട്. പുസ്തകം പ്രകാശിപ്പിക്കൽ, ബിസിനസ് മീറ്റുകൾ എന്നിവയും എക്‌സ്‌പോയുടെ ഭാഗമാകും. ഇന്ത്യൻ കോഫി ഹൗസ്, സാഫ്, വനിതാ സഹകരണസംഘങ്ങൾ, യുവജന സഹകരണ സംഘങ്ങൾ, കുടുംബശ്രീ, മിൽമ തുടങ്ങിയവയുടെ ഫുഡ്‌കോർട്ടുകളും ഒരുങ്ങുന്നുണ്ട്. സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിച്ച 10 പുതിയ ഉൽപ്പന്നങ്ങൾ എക്‌സ്‌പോയിൽ പുറത്തിറക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്‌ട്രാർ ടി വി സുഭാഷ് എന്നിവർ പങ്കെടുത്തു