മട്ടന്നൂർ: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ ഇന്നു പ്രവർത്തനം തുടങ്ങാനിരിക്കെ ജില്ലയിലെ കാമറകൾ പരിശോധിക്കുന്ന മട്ടന്നൂരിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ജീവനക്കാരെത്തിയില്ല.
ജില്ലയിലാകെ സ്ഥാപിച്ച കാമറകൾ പരിശോധിക്കുന്ന കൺട്രോൾറൂമിലെ ജീവനക്കാരാണ് ഇതുവരെ എത്താത്തത്. കെൽട്രോണാണ് ഇവരെ നിയമിക്കേണ്ടത്. ഇരുപതോളം ജീവനക്കാർ വേണ്ടിടത്ത് ഒരാൾ മാത്രമാണ് ഓഫീസിലുള്ളത്.
50 എഐ കാമറകളാണ് ജില്ലയിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ കാമറകളാണ്. കാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ എത്തിയശേഷം ഓരോ ജില്ലകളിലേക്കുള്ളത് അതാത് ആർടിഒ ഓഫീസുകളിലേക്കു നൽകുകയാണു ചെയ്യുക.
കണ്ണൂർ ജില്ലയിലെ എഐ കാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കുകയും പിഴ ചുമത്തി നോട്ടീസ് അയക്കുകയും ചെയ്യുന്നത് മട്ടന്നൂർ വെള്ളിയാംപറമ്പിലെ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലാണ്. ദൃശ്യങ്ങൾ പരിശോധിക്കുകയും ക്രോഡീകരിക്കുകയും ചെയ്യേണ്ട ജീവനക്കാരാണ് ഇതുവരെയായി എത്താതെ കിടക്കുന്നത്.
കാമറകളുടെ നിരീക്ഷണത്തിനു വേണ്ട സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരുവർഷത്തിലധികമായി കാമറകളുടെ റെക്കോഡിംഗ് നടക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണത്തിനും മറ്റുമായി ദൃശ്യങ്ങൾ നൽകാറുമുണ്ട്. ജീവനക്കാർ അടുത്ത ദിവസങ്ങളിലും എത്തിയില്ലെങ്കിൽ പിഴ ചുമത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ നീണ്ടേക്കും
previous post