മട്ടന്നൂർ: രാജ്യത്ത് പവർക്കട്ടില്ലാത്ത സംസ്ഥാനമെന്ന പേര് നിലനിർത്താൻ എല്ലാവരും സഹായിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം കുറച്ച് പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂർ കിൻഫ്ര പാർക്കിൽ നിർമിച്ച 110 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈകുന്നേരങ്ങളിലെ അമിത വൈദ്യുതി ഉപയോഗം കുറച്ചു ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ പവർക്കട്ട് ഏർപ്പെടുത്തേണ്ട സാഹചര്യമാണ്. ജനങ്ങൾ സഹകരിച്ചാൽ പവർക്കട്ടില്ലാതെ പോകാൻ കഴിയും എന്നതാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പറ്റുന്നവരൊക്കെ സോളാർ ഉപയോഗിച്ച് മിച്ചംവരുന്ന വൈദ്യുതി സർക്കാരിന് നൽകണം. അതുവഴി സാമ്പത്തികം അങ്ങോട്ട് ലഭിക്കും. സംസ്ഥാനത്ത് ഇന്നും വൈദ്യുതി എത്താത്ത 97 കോളനികൾ ഉണ്ട്.
അവിടങ്ങളിൽ ഒരു വർഷത്തിനുള്ളിൽ വൈദ്യുതി എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം അവിടെയുള്ള നിർമാണങ്ങൾ അദ്ദേഹം വിലയിരുത്തി. കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എൻജിനിയർ പി.പി. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, മട്ടന്നൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ ഒ. പ്രീത, കെ. അനിൽകുമാർ, വി.കെ. സുരേഷ് ബാബു, പി. ശ്രീനാഥ്, എം. രതീഷ്, സി. ഷിജു, വി.എൻ. മുഹമ്മദ്, പി. ഉഷ, പി. രാഘവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ് മാവില, എ.സുധാകരൻ, കെ.ടി. ജോസ്, ഇ.പി. ഷംസുദീൻ, കെ.പി. രമേശൻ, അച്യുതൻ അണിയേരി, രാജൻ പുതുക്കുടി, അനിൽ കുമാർ, പി.കെ. നാരായണൻ, മുസ്തഫ ദാവാരി, വി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വാദ്യമേളത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ സ്വീകരിച്ചത്