തലശേരി: വർഷങ്ങളായി കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ചും ഇവയ്ക്കുള്ള പരിഹാരം നിർദേശിച്ചും കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് ഒരു ലക്ഷം കണ്ണീരൊപ്പുകൾ എന്ന പേരിൽ ഭീമഹർജി സമർപ്പിക്കും.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കാനുള്ള കണ്ണീരൊപ്പുകൾ കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് കൈമാറി. ആർച്ച് ബിഷപ് ഇവ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സമർപ്പിക്കും.
റബറിന് 300 രൂപ തറ വില നിശ്ചയിക്കുക, തേങ്ങ ഒരു കിലോയ്ക്ക് 50 രൂപയും കുരുമുളകിന് 700 രൂപയും കശുവണ്ടിക്ക് 200 രൂപയും ലഭ്യമാക്കുക, വന്യമൃഗശല്യം തടയാൻ വനാതിർത്തിയിൽ സംരക്ഷണഭിത്തി നിർമിക്കുക, വന്യമൃഗാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിലെ ഒരു വ്യക്തിക്ക് സർക്കാർ ജോലി നൽകുക എന്നിവയാണ് കണ്ണീരൊപ്പിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. ബിനോയ് തോമസ്, രൂപതാ ഭാരവാഹികളായ ജിമ്മി അയിത്തമറ്റം, ടോമി കണയാങ്കൽ, ഫൊറോന പ്രസിഡന്റുമാരായ തോമസ് ഒഴുകയിൽ, ബെന്നിച്ചൻ മഠത്തിനകം, ജോബി പഴയ മഠത്തിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.