ക്രാക്കോ∙ അമിതമായി മദ്യം കഴിച്ച ബ്രിട്ടിഷ് പൗരൻ പോളണ്ടിലെ നിശാക്ലബ്ബിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു. ഒന്നര മണിക്കൂറിനുള്ളിൽ 22 ഷോട്സ് മദ്യമാണ് കഴിച്ചത്. മുപ്പത്തിയാറുകാരനായ മാർക്ക് സി ആണ് മരിച്ചത്.
നിശാക്ലബിൽ എത്തുന്നതിന് മുൻപ് തന്നെ ഇയാൾ അമിതമായി മദ്യപിച്ചിരുന്നു. ക്ലബ്ബിലെത്തിയശേഷം ഏകദേശം ഒരു ലീറ്ററോളം മദ്യം ഇയാൾ കുടിച്ചു. വിനോദസഞ്ചാരത്തിനാണ് ഇയാൾ പോളണ്ടിലെത്തിയത്. നിശാ ക്ലബ്ബിലേക്ക് പ്രവേശനം സൗജന്യമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പാണ് ഇയാൾ എത്തിയത്. മദ്യം വേണ്ടെന്ന് മാർക്ക് പറഞ്ഞെങ്കിലും ജീവനക്കാർ നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. കുഴഞ്ഞ വീണ ഇയാളിൽനിന്നു പണവും കവർന്നു.
2017ൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് 58 പേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ മദ്യം കുടിപ്പിച്ച് ബോധരഹിതരാക്കിയ ശേഷം പണം കവരുന്ന വലിയ സംഘമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോളിഷ് സെൻട്രൽ പൊലീസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ 700 ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തു