കരിഞ്ഞുണങ്ങി അയ്യൻകുന്ന്ഇരിട്ടി: വേനൽച്ചൂടിൽ കരിഞ്ഞുണങ്ങി അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങൾ. മിക്കയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി. ജനങ്ങൾ കുടിവെള്ളത്തിനും മറ്റുമായി ആശ്രയിച്ചിരുന്ന പുഴകൾ വറ്റിവരണ്ടു. തെങ്ങും കവുങ്ങും വാഴയും കരിഞ്ഞുതുടങ്ങി.
ചൂട് കനത്തോടെ റബർ ടാപ്പിംഗ് നിർത്തിവയ്ക്കേണ്ടി വന്നു. ഒരാഴ്ചയായി അയ്യൻകുന്ന് പഞ്ചായത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. രാത്രിയിൽ ഉഷ്ണക്കാറ്റാണ്. സമീപ പ്രദേശങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും അയ്യൻകുന്നിൽ പഞ്ചായത്തിൽ ഇനിയും മഴ ലഭിക്കാത്തതു കുടിവെള്ളക്ഷാമവും രൂക്ഷമാക്കുകയാണ്.
കുടിവെള്ള ക്ഷാമം
16 വാർഡുകളിലും കുടിവെള്ളം എത്തിച്ചു കൊടുക്കേണ്ട അവസ്ഥയിലാണ് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ വർഷങ്ങളിൽ രണ്ട് വാർഡുകളിൽ മാത്രം വെള്ളം എത്തിക്കേണ്ടി വന്നിടത്താണ് ഈ അവസ്ഥ.കുടിവെള്ളത്തിനായി സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഫണ്ടും സൗകര്യങ്ങളും വളരെ അപര്യാപ്തമാണ്. കുടിവെള്ളത്തിനായി പഞ്ചായത്തിലേക്ക് വിളിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നെട്ടോട്ടത്തിലാണ് പഞ്ചായത്ത് അധികൃതർ.