തിരുവനന്തപുരം∙ ചുമട്ടുതൊഴിൽ മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പൊതുജനങ്ങൾക്കായി തൊഴിൽ സേവ ആപ് എന്ന പേരിൽ മൊബൈൽ ആപ് കൊണ്ടുവരുമെന്ന് തൊഴിൽമന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച പദ്ധതികൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
മാറിയ തൊഴിൽ വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ചുമട്ടു തൊഴിലാളി സമൂഹത്തെ പരിഷ്‌കരിക്കുന്നതിനും പൊതുസമൂഹത്തിനിടയിൽ ചുമട്ടു തൊഴിലാളികളോടുള്ള മനോഭാവത്തിൽ കാതലായ മാറ്റം ഉണ്ടാക്കാനും പദ്ധതി നടപ്പിലാക്കും. ഐടി പാർക്കുകൾ, കിൻഫ്ര പാർക്കുകൾ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 25-50 പ്രായ പരിധിയിലുള്ള ചുമട്ടു തൊഴിലാളികളെ തിരഞ്ഞെടുത്ത് അവർക്ക് ത്രിതല പരിശീലനവും പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളും നൽകും.
കോവിഡ് പശ്ചാത്തലത്തിൽ സമസ്ത മേഖലയിലും തൊഴിൽ നഷ്ടവും സാമ്പത്തിക മാന്ദ്യവും സംഭവിക്കുന്ന സാഹചര്യത്തിൽ പ്രവാസി ക്ഷേമം മുൻനിർത്തി പ്രവാസികൾക്കായി ആരംഭിക്കുന്ന വെർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഉദ്ഘാടനം ഉടൻ നിർവ്വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ ഉദ്യോഗദായകർക്ക് അവരുടെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനും യോഗ്യരായ തൊഴിലന്വേഷകർക്ക് പ്രസ്തുത അവസരങ്ങൾ വിനിയോഗിക്കുന്നതിനും സർക്കാർ സംവിധാനത്തിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കും.
ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യം മേയ് 15നുള്ളിൽ വിതരണം പൂർത്തീകരിക്കണമെന്ന് കെബിപിഎസിന് മന്ത്രി നിർദേശം നൽകി. അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള പോർട്ടലിനോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും കൊണ്ടു വരും. കേരളാ സവാരി ഓൺലൈൻ ടാക്‌സി സർവീസ് രണ്ടാം ഘട്ടം എറണാകുളം, തൃശൂർ ജില്ലകളിൽ നടപ്പിലാക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.