കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീവച്ച പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല.
ശേഷം, വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിക്കു സമീപത്തുള്ള െപാലീസ് സർജന്റെ ഓഫിസിലെത്തിച്ചു. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കാനും നീക്കം നടത്തിയിരുന്നു. അവിടേക്ക് പൊലീസ് ഉദ്യോഗ്സഥരെയും എത്തിച്ചിരുന്നു. പ്രതിയുടെ മുഖത്തുൾപ്പെടെ പരുക്കുള്ള സാഹചര്യത്തിൽ വൈദ്യപരിശോധന നിർണായകമാണ്.
ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്നാണ് ഷാറുഖിന്റെ മൊഴി. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നും മൊഴിയിൽ പറയുന്നു. എന്നാൽ, ഷാറുഖിന്‍റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച നുണയെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണം എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിട്ടില്ല. തീയിട്ട ശേഷം ഷാറുഖ് ട്രെയിനില്‍ തിരിച്ചുപോയത് ടിക്കറ്റെടുക്കാതെയായിരുന്നു. ജനറല്‍ കംപാര്‍ട്മെന്‍റില്‍ മുഖം മറച്ചിരുന്നു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നുവെന്നും ഷാറുഖിന്റെ മൊഴിയിൽ പറയുന്നു.