കേരളത്തിലേക്ക് ഷാറുഖ് ആദ്യമായാണ് വരുന്നതെന്ന് അയാളുടെ കുടംബം തന്നെ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത്തരമൊരു കുറ്റകൃത്യം ആസൂത്രണം ചെയ്തതെങ്ങനെ എന്നതാണ് ചോദ്യം. ധാരാളം ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിൽക്കുന്ന ഈ കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങൾക്കു വ്യക്തത വരുത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മഹാരാഷ്ട്ര എടിഎസിന് ഇയാൾ മൊഴി നൽകിയിരുന്നു. ആസൂത്രണം ചെയ്തു നൽകുന്ന മൊഴികളാണെന്ന തോന്നലാണ് ഷാറുഖ് നൽകിയ മൊഴികൾ വിലയിരുത്തുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. കേരള പൊലീസിനോടും ഇതിനോടു സമാനമായ മൊഴിയാകും പ്രതി നൽകുക എന്നാണ് നിഗമനം.
കുറ്റകൃത്യം നടപ്പാക്കാനും പദ്ധതിയൊരുക്കത്തിനുമായി ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, അങ്ങനെയെങ്കിൽ സഹായം കേരളത്തിന് അകത്തുനിന്നാണോ പുറത്തുനിന്നാണോ, അവർ ആരൊക്കെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നോ, കേരളത്തിൽ എത്ര ദിവസം മുൻപ് എത്തി, പെട്രോൾ വാങ്ങിയത് സ്വയമോ അതോ ആരുടെയെങ്കിലും സഹായം തേടിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തണം.
പെട്രോൾ ശരീരത്തിലേക്ക് സ്പ്രേ ചെയ്ത് തീ കൊളുത്തുക എന്ന മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയാണ് ആക്രമണത്തിന് പ്രതി തിരഞ്ഞെടുത്തത്. ‘അൺപ്രഫഷനലായ’ ആക്രമണ രീതിയെന്നാണ് അന്വേഷണ സംഘം ഇതിനെ വിലയിരുത്തുന്നത്.