ചെങ്ങന്നൂര്‍: പ്രസവിച്ചയുടന്‍ യുവതി ഉപേക്ഷിച്ച കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തിയേക്കുമെന്ന് വിവരം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലുള്ള കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. യുവതിയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കും. യുവതിയുടേയും അകന്നു കഴിയുന്ന ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.നവജാതശിശുവിനെ കണ്ടെത്തിയത്.
യുവതിയുടെ ആറന്മുളയിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ആദ്യം കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന ബക്കറ്റില്‍നിന്ന് കരച്ചിലും ബക്കറ്റിലെ അനക്കവും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചതോടെ ബക്കറ്റിനുള്ളില്‍ തുണിയില്‍പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് ഓടി. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഗര്‍ഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഇതിനുപിന്നാലെ അമിത രക്തസ്രാവമുണ്ടായതോടെയാണ് യുവതി ആശുപത്രിയില്‍ ചികിത്സതേടിയത്.