ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന സംസ്ഥാനാന്തര ബസുകൾക്കെതിരെ കർശന നടപടിക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ബസുകൾ പരിശോധിക്കാൻ നടപടിയെടുത്തത്. സ്ക്വാഡ് രൂപീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നു പ്രത്യേക യോഗം ചേരും.
ഈസ്റ്റർ, വിഷു, റമസാൻ പ്രമാണിച്ച് സംസ്ഥാനാന്തര ബസുകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്നത്. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതു മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്തം ബസ് ഉടമകൾക്കായിരിക്കും. സ്പീഡ് ഗവർണറിലും ജിപിഎസിലും കൃത്രിമം കാണിച്ച് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ അധിക വേഗത്തിൽ ഓടിക്കുന്നതിനെതിരെ കർശന നടപടിയെടുക്കും. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ, അഡിഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.