കേരളം ഉൾപ്പെടെ രാജ്യത്ത് പതിനെട്ട് സംസ്ഥാനങ്ങളിലായി വന്യജീവി അക്രമത്തിൽ കൊല്ലപ്പെട്ടത് 641 പേരെന്നു കേന്ദ്രസർക്കാർ.
രാജ്യത്തു വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ കുറിച്ച് പി. സന്തോഷ്കുമാർ എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം മറുപടി നൽകിയത്.
2021-22 വർഷത്തിൽ കേന്ദ്രസർക്കാരിന് ലഭിച്ച റിപ്പോർട്ട് പ്രകാരം കാട്ടാനയുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മരണം ജാർഖണ്ഡിലാണ്-133 പേർ. കേരളത്തിൽ 25 പേരാണ് ഈ കാലയളവിൽ മരണപ്പെട്ടതെന്നാണു കേന്ദ്രത്തില്‍നിന്ന് ലഭിച്ച കണക്ക്.
ഒഡീഷയിലും വെസ്റ്റ് ബംഗാളിലും ചത്തീസ്ഗഢ്, ആസാം എന്നിവിടങ്ങളിലും അമ്പതിലധികം പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കടുവയുടെ അക്രമത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് മഹാരാഷ്ട്രയിലാണ്-84 പേർ.
മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനുള്ള ഉത്തരവാദിത്യം പ്രധാനമായും സംസ്ഥാന സർക്കാരിനാണെന്നും സംസ്ഥാന സർക്കാരിൽനിന്നു കിട്ടുന്ന റിപ്പോർട്ടനുസരിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ അനുവദിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ മറുപടി നൽകി.
കേന്ദ്രാവിഷ്കൃത പദ്ധതികളായ ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റേറ്റ്സ്, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫെന്റ് എന്നീ പദ്ധതികളിലൂടെ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളാനുള്ള ഫണ്ട് അനുവദിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതായും മറുപടിയിൽ പറഞ്ഞു.