രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഉച്ചയ്ക്ക് 1.30നു കൊച്ചിയിലെത്തും. 17നു തിരുവനന്തപുരത്തും രാഷ്ട്രപതിക്ക് ഔദ്യോഗിക പരിപാടികളുണ്ട്. നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘നിഷാൻ’ ദ്രൗപദി മുർമു സമ്മാനിക്കും. നാളെ വൈകിട്ട് 4.20നാണു ചടങ്ങ്.
പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. തുടർന്നാണ് ഐഎൻഎസ് ദ്രോണാചാര്യയിലെ ചടങ്ങിനെത്തുക. രാത്രി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്ട്രപതി 17നു രാവിലെ 9.30നു ഹെലികോപ്ടറിൽ കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠത്തിലേക്കു പോകും. തിരികെ തിരുവനന്തപുരത്തെത്തി കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീയുടെ പരിപാടിയിൽ സംബന്ധിക്കും. ഉച്ചയ്ക്കു ലക്ഷദ്വീപിലേക്കു തിരിക്കും. നാളെ കൊച്ചി രത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണമുണ്ട്.