ആലപ്പുഴ∙ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിൽ. ഹൈവേ മോഷണവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് വാളയാറിൽ കസ്റ്റഡിയിലായ രണ്ടു പേർക്ക് ആലപ്പുഴയിലെ കള്ളനോട്ട് ഇടപാടിൽ ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. പിടിക്കപ്പെട്ടവരിൽ ഒരാൾ കേസിലെ മുഖ്യകണ്ണിയായ കളരിയാശാനാണെന്നാണ് സൂചന. നേരത്തെ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ ജിഷമോൾക്ക് കള്ളനോട്ടു നൽകിയത് ഇയാളാണെന്നായിരുന്നു മൊഴി. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുന്നതിനായി പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. അവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയായാൽ ആലപ്പുഴയിൽ എത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം.
ജിഷമോൾ അറസ്റ്റിലായതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാൾ രാജ്യാന്തര കള്ളനോട്ടുസംഘത്തിന്റെ ഭാഗമാണെന്നാണു വിവരം. അതേസമയം, ജിഷയുടെ കയ്യിൽനിന്നു പിടികൂടിയ കള്ളനോട്ടുകളുടെ ഫൊറൻസിക് പരിശോധനാഫലം തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു കിട്ടാൻ രണ്ടാഴ്ചയെടുക്കുമെന്നാണു സൂചന.കള്ളനോട്ടുകളാണെന്നു സൂക്ഷ്മപരിശോധനയിൽ മാത്രം മനസ്സിലാകുന്ന തരത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയാൽ റിസർവ് ബാങ്കിന്റെ കൂടി അഭിപ്രായത്തിനു വിടും. അവിടെയും ഇക്കാര്യം സ്ഥിരീകരിച്ചാൽ അന്വേഷണം കേരള പൊലീസിനു കീഴിലെ തീവ്രവാദവിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാനാണു തീരുമാനം.
വിഷാദരോഗത്തിനു തുടർചികിത്സ ആവശ്യപ്പെട്ടതിനെത്തുടർന്നു ജിഷമോൾ ഇപ്പോൾ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. അതിനാൽ പൊലീസിന്റെ ചോദ്യംചെയ്യൽ നീളുകയാണ്. അറസ്റ്റിനു മുൻപായി ചോദ്യം ചെയ്തപ്പോൾ ജിഷ നൽകിയ മറുപടികൾ പലതും കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.