ന്യൂഡൽഹി ∙ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ.കവിത നിരാഹാര സമരവുമായി രാജ്യതലസ്ഥാനത്ത്. വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം എന്നാവശ്യപ്പെട്ടാണു സമരം. ജന്തർ മന്ദിറിലെ സമരത്തിൽ പ്രതിപക്ഷത്തെ 12 പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
2014, 2019 പൊതുതിരഞ്ഞെടുപ്പുകളിൽ ബിജെപി വാഗ്ദാനം ചെയ്തിട്ടും വനിതാ സംവരണ ബിൽ പാസായില്ലെന്നു കവിത ചൂണ്ടിക്കാട്ടി. ‘‘വനിതാ സംവരണ ബിൽ പ്രധാനപ്പെട്ടതാണ്. ഉടനെത്തന്നെ പാസാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഭൂരിപക്ഷമുണ്ടായിട്ടും ബിജെപി സർക്കാർ ബിൽ അവതരിപ്പിച്ചില്ല. ബിൽ അവതരിപ്പിക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന് ഞാൻ ഉറപ്പുതരുന്നു.’’– സമരത്തിനു മുന്നോടിയായി കവിത പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനു തൊട്ടുമുൻപാണു കവിത സമരം ആരംഭിച്ചത്. ‘‘ഡൽഹിയിലെ സമരത്തെപ്പറ്റി മാർച്ച് രണ്ടിനു ഞങ്ങൾ പോസ്റ്റർ ഇറക്കിയിരുന്നു. മാർച്ച് ഒൻപതിനാണ് ഇഡി എന്നെ വിളിപ്പിച്ചത്. മാർച്ച് 16ലേക്ക് മാറ്റണമെന്ന് ഞാൻ അഭ്യർഥിച്ചു. പക്ഷേ സമ്മതിച്ചില്ല. അങ്ങനെയാണ് 11ന് വരാമെന്ന് അറിയിച്ചത്. എന്തുകൊണ്ടാണ് സമരദിവസത്തിനു മുൻപായി ചോദ്യം ചെയ്യണമെന്ന് ഇഡി തിടുക്കം കാണിച്ചത്?’’– കവിത ചോദിച്ചു.
- Home
- Uncategorized
- വനിതാ സംവരണം നടപ്പാക്കണം: നിരാഹാര സമരവുമായി കവിത; പിന്തുണച്ച് പ്രതിപക്ഷം