കൊച്ചി∙ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നിലയ്ക്കാതെ ഉയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിതന്നെ ബാധിക്കുന്നുണ്ട്. രാത്രിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ചു കെടുത്താനാണു ശ്രമം. ഹെലിക്കോപ്റ്ററിൽനിന്ന് ആകാശമാർഗവും വെള്ളം ഒഴിക്കുന്നുണ്ട്.
രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണു മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തുടർച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്. അഗ്നിരക്ഷാസേനയുടെ 200പേരും അൻപതിൽപ്പരം സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും 35 കോര്‍പ്പറേഷന്‍ ജീവനക്കാരും പൊലീസും പുകയണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽനിന്ന് 6 പേരും പൊലീസും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലൻസകളും ക്യാംപ് ചെയ്യുന്നു. 23 ഫയർ ടെൻഡറുകളും പ്രവർത്തിക്കുന്നു. എല്ലാ എസ്കവേറ്ററുകളും രാത്രി മുഴുവൻ പ്രവർത്തന സജ്ജമാക്കണമെന്നായിരുന്നു കലക്ടറുടെ നിർദേശം. രാത്രിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാർ സബ് കലക്ടർ പി. വിഷ്ണുരാജും ഡപ്യൂട്ടി കലക്ടർ അനിൽ കുമാറും ഇവിടെ ക്യാംപ് ചെയ്തു.
അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉച്ചയ്ക്ക് 1.45ന് വിഷയം പരിഗണിക്കുക. തീപിടിത്തവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് ജില്ലാ കലക്ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം കൂടി ചേർത്തു ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആക്‌ഷൻ പ്ലാൻ സമർപ്പിക്കാൻ തദ്ദേശ സെക്രട്ടറിക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടറും കോർപ്പറേഷൻ സെക്രട്ടറിയും ഇന്നും നേരിട്ടു ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.