എറണാകുളം∙ ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ കര്‍മപദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. രേണു രാജ് നല്ല ആക‌്‌ഷന്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. അതു നടപ്പാക്കും. മാലിന്യനിര്‍മാര്‍ജനത്തിനു ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് ‘ടീം എറണാകുള’മായി പ്രവര്‍ത്തിക്കുമെന്നും കലക്ടറായി ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു.
ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. വയനാട് ജില്ലാ കലക്ടറായാണ് പുതിയ നിയമനം. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമർശനം ഉൾപ്പെടെ രേണു രാജിന്റെ സ്ഥലംമാറ്റത്തിന് കാരണമായെന്നു വിലയിരുത്തപ്പെടുന്നു.
അതേസമയം, സ്ഥലംമാറ്റിയതിനുപിന്നാലെ ചുമതലകളിൽനിന്ന് രേണുരാജ് ഇന്നലെത്തന്നെ ഒഴിഞ്ഞുപോയിരുന്നു. അതിനാൽ ചുമതല കൈമാറ്റത്തിന് എത്തിയില്ല. എട്ടു ദിവസമായി പൂർണമായി പരിഹരിക്കാൻ സാധിക്കാത്ത ബ്രഹ്മപുരം പ്രശ്നം പുതിയ കലക്ടർക്ക് വെല്ലുവിളിയാണ്. ഈ ദിവസങ്ങളിൽ ഹൈക്കോടതിയിൽനിന്നടക്കം ജില്ലാ കലക്ടർക്ക് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.