കണ്ണൂർ
ജില്ലയിലെ 35,285 എസ്എസ്എൽസി വിദ്യാർഥികൾ വ്യാഴാഴ്‌ച പരീക്ഷാഹാളിലേക്ക്. 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷയെഴുതുന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ 13,139, എയ്ഡഡ് മേഖലയിൽ 20,777, അൺഎയ്ഡഡ് മേഖലയിൽ 1194, ടെക്‌നിക്കൽ മേഖലയിൽ 175 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ എണ്ണം.
പരീക്ഷയുടെ എല്ലാ മുന്നൊരുക്കവും പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് അറിയിച്ചു.
ജില്ലയിൽ തലശേരി 76, കണ്ണൂർ 35, തളിപ്പറമ്പ് 87 എന്നിങ്ങനെ ആകെ 198 പരീക്ഷാ കേന്ദ്രങ്ങൾ. 12 ട്രഷറികളിലും ഒരു ബാങ്കിലുമായാണ് ചോദ്യപേപ്പർ സൂക്ഷിച്ചിരിക്കുന്നത്. 200 ചീഫ് സൂപ്രണ്ടുമാർ, 211 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 2412 ഇൻവിജിലേറ്റർമാർ എന്നിവരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 597 കുട്ടികൾ സ്‌ക്രൈബിനെയും 94 പേർ ഇന്റർപ്രെട്ടറെ ഉപയോഗിച്ചും പരീക്ഷ എഴുതുന്നുണ്ട്.
ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് എയ്ഡഡ് മേഖലയിൽ തലശേരി വിദ്യാഭ്യാസ ജില്ലയിലെ കടമ്പൂർ എച്ച്എസ്എസ് ആണ് 1162 പേർ. സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മയ്യിൽ ഐഎംഎൻഎസ് ജിഎച്ച്എസ്എസാണ്. 599 പേർ. സർക്കാർ മേഖലയിൽ കണ്ണൂരിലെ പെരളശേരി എകെജിഎസ് ജിഎച്ച്എസ്എസ് 499 പേരെയും തലശേരിയിലെ ജിവിഎച്ച് എസ്എസ് കതിരൂർ 366 പേരെയും പരീക്ഷയ്ക്ക് ഇരുത്തുന്നു. എയ്ഡഡ് മേഖലയിൽ കണ്ണൂരിലെ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി 1100 പേരെയും തളിപ്പറമ്പിലെ സീതിസാഹിബ് എച്ച്എസ്എസ് 920 പേരെയും പരീക്ഷയ്ക്ക് ഇരുത്തുന്നു.
previous post