സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി സംസ്ഥാനതല സാങ്കേതിക ശിൽപശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഫെബ്രുവരി 21, 22 തീയതികളിലാണ് ശിൽപശാല. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സി.ഡബ്ള്യു.ആർ.ഡി.എം) ചേർന്നാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ഇന്നു (ഫെബ്രുവരി 21) രാവിലെ 11-ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ശിൽപശാലയുടെ ഉദ്ഘാടനവും ജലബജറ്റ് ബ്രോഷർ പ്രകാശനവും നിർവഹിക്കും. ബുധനാഴ്ച നടക്കുന്ന സമാപന സെഷന്റെ ഉദ്ഘാടനം, ജലബജറ്റ് മാർഗ്ഗരേഖ, മുട്ടിൽ ഗ്രാമപഞ്ചായത്ത് ജലബജറ്റ് റിപ്പോർട്ട് പ്രകാശനം എന്നിവ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ. ടി. എൻ. സീമ അധ്യക്ഷത വഹിക്കും. നവകേരളം കർമപദ്ധതി അസി. കോർഡിനേറ്റർ എബ്രഹാം കോശി വിഷയം അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ജലബജറ്റ് തയ്യാറാക്കുന്ന 14 ബ്ലോക്കുകളിലെയും 87 ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡന്റുമാർ, പ്രതിനിധികൾ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുക്കും.
ഒരു പ്രദേശത്തിന്റെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. ഇതിനായുള്ള ശാസ്ത്രീയ രീതിശാസ്ത്രം അടിസ്ഥാനമാക്കി നടത്തുന്ന ശിൽപശാലയിൽ വിവര ശേഖരണം, വിശകലനം, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവ പ്രധാനമായും വിഷയമാക്കി സി.ഡബ്ള്യു.ആർ.ഡി.എം. സീനിയർ സയന്റിസ്റ്റ് ഡോ. സുശാന്ത്, ഡോ. വിവേക് എന്നിവർ ടെക്നിക്കൽ സെഷന് നേതൃത്വം നൽകും.