തിരുവനന്തപുരം> കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അഞ്ചാം തീയതിക്ക് മുമ്പ് പകുതി ശമ്പളം ലഭിക്കുന്നത് ജീവനക്കാർക്ക് ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. സാധാരണ ഗതിയിൽ സർക്കാർ വിഹിതം കൂടി ലഭിച്ചശേഷം ശമ്പളം നൽകി തുടങ്ങുമ്പോൾ പതിനഞ്ചാം തീയതി ആകും. ജീവനക്കാരെ സംബന്ധിച്ച് മാസത്തിന്റെ ആദ്യത്തെ ഒരാഴ്ച അവർക്ക് നിർണായകമാണ്.
ആവശ്യമുള്ളവര്‍ക്ക് പകുതി പണം നല്‍കും. അല്ലാത്തവര്‍ എഴുതി നല്‍കിയാല്‍ സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ച് നല്‍കും. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും മന്ത്രി അറിയിച്ചു.
ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തല്‍ക്കാലത്തേക്കുള്ള അഡ്ജസ്റ്റ്‌മെന്റാണ്. ഇത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്‌മെന്റിനുണ്ട്. ആന്റണി രാജു പറഞ്ഞു.