കേരളത്തിൽ ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതുമായ കാലിത്തീറ്റയുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാൻ കാലിത്തീറ്റ ആക്ട് അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ വെറ്ററിനറി കോളജ് കാന്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ എൻഎബിഎൽ അക്രഡിറ്റേഷനോടുകൂടി സംസ്ഥാന ഡയറി ലാബിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി. രാജ്യത്തിനുതന്നെ മാതൃകയായി സംസ്ഥാന അതിർത്തി ചെക്പോസ്റ്റുകളിൽ ക്ഷീരവികസന വകുപ്പിന്റെ സ്ഥിരം പാൽ പരിശോധനാ സംവിധാനം പ്രവർത്തിക്കുന്നു. പാലിന്റെ വർധിച്ച തുകയുടെ 85 ശതമാനം ഗുണം ക്ഷീരകർഷകർക്കാണ് ലഭിക്കുന്നത്. ക്ഷീരമേഖലയ്ക്കുള്ള കേന്ദ്രസർക്കാർ സബ്സിഡി തുക കുറഞ്ഞുവരുന്നതാണ് പ്രധാന പ്രതിസന്ധി.
6.4 ശതമാനമാണ് ദേശീയതലത്തിലെ പാൽസംഭരണ വളർച്ച. കേരളത്തിലേത് 12.5 ശതമാനമാണ്. പെൻഷൻ ബോർഡായി മാത്രം പ്രവർത്തിച്ചിരുന്ന ക്ഷീര ക്ഷേമനിധി ബോർഡിനെ ക്ഷീര കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്ന സ്ഥാപനമാക്കി ഉയർത്തി. ക്ഷീരസംഘങ്ങൾ മുഖേന കന്നുകാലികൾക്കു ഭക്ഷണം ലഭ്യമാക്കാൻ അഞ്ചു കോടി രൂപയോളം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ സ്വാഗതം പഞ്ഞു. മന്ത്രിമാരായ ആർ. ബിന്ദു, പി. പ്രസാദ്, മേയർ എം.കെ. വർഗീസ് എന്നിവർ വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു.