ലോക ഐടി ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായ കൊച്ചി ഇൻഫോപാർക്ക് കൂടുതൽ കരുത്തോടെ മുന്നോട്ടുകുതിക്കാനുള്ള തയ്യാറെടുപ്പിൽ. കഴിഞ്ഞ ബജറ്റിൽ 35.75 കോടി രൂപയാണ് ഇൻഫോപാർക്കിന് എൽഡിഎഫ് സർക്കാർ സമ്മാനിച്ചത്. ഏറ്റെടുത്ത ഭൂമിയുടെ നിയമതടസ്സങ്ങൾ നീക്കാനും കെട്ടിടങ്ങൾ നവീകരിക്കാനും ഐടി കമ്പനികളുടെ ആവശ്യപ്രകാരമുള്ള ഇന്റീരിയർ സംവിധാനങ്ങൾ ഒരുക്കാനും ഈ തുക വിനിയോഗിച്ചു.
അന്താരാഷ്‌ട്ര ഐടി മേളകളിൽ കേരള ഐടിയുടെ പ്രാധാന്യം അറിയിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കും ഇത് സഹായകമായി.
അഞ്ചുവർഷത്തിനകം അമ്പതിനായിരത്തോളം തൊഴിലവസരങ്ങൾ നൽകാൻ തയ്യാറെടുക്കുന്ന ഇൻഫോപാർക്കിനും സ്‌മാർട്ട് സിറ്റിക്കും മുന്നോട്ടുകുതിക്കാനുള്ള ഇന്ധനമാണ് ജനകീയ സർക്കാർ പകർന്നത്. അതിവേഗ 5ജി സാങ്കേതികവിദ്യ നിലവിൽ ഇൻഫോപാർക്കിലെ എല്ലാ കമ്പനികൾക്കും ലഭ്യമാക്കിയിട്ടുണ്ട്. നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66-ന് സമാന്തരമായി നാല് ഐടി ഇടനാഴികളിൽ രണ്ടെണ്ണവും ജില്ലയ്ക്ക് ലഭിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. നിലവിലുള്ള ഐടി കേന്ദ്രങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന രീതിയിലാണ് ഇവ. എറണാകുളത്തുനിന്ന് കൊരട്ടിയിലേക്കും ചേർത്തലയിലേക്കുമാണ് നിർദിഷ്ട ഇടനാഴികൾ. എറണാകുളത്തുനിന്ന് ആരംഭിച്ച് ദേശീയപാത 66ൽ സുഗമമായി എത്താവുന്ന നിർദിഷ്ട ഇടനാഴികളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും.