സമൂഹമാധ്യമങ്ങളും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളും വഴിയുള്ള സർക്കാർ ജീവനക്കാരുടെ വിമർശനങ്ങൾക്കു പൂട്ടിടാൻ സർക്കാർ. സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ സർക്കാർ സ്വീകരിക്കുന്ന നടപടികളെയോ സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഏതെങ്കിലും മാധ്യമങ്ങൾ വഴി വിമർശനം ഉന്നയിക്കുന്ന ജീവനക്കാർക്കെതിരേ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിച്ചു.
സർക്കാർ നയങ്ങളെ ധനവകുപ്പു ജീവനക്കാർ ഓണ്‍ലൈൻ മാധ്യമങ്ങൾ വഴി വിമർശിച്ച സാഹചര്യത്തിലാണു സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ വകുപ്പുകൾ ഓർമിപ്പിച്ചു കൊണ്ടു ധന അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ നടപടിയും സർക്കാർ നിരീക്ഷിക്കുന്നുണ്ട്.
1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60(എ) അനുസരിച്ച് സർക്കാർ ജീവനക്കാർ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റു രീതിയിലോ സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ സർക്കാർ സ്വീകരിക്കുന്ന നടപടികളെയോ പൊതുജന മധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചർച്ച ചെയ്യാനോ വിമർശിക്കാനോ പാടില്ല.
എന്നാൽ, ചട്ടം ലംഘിച്ചു ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെയോ ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളിലൂടെയോ സർക്കാർ നയങ്ങളെയോ നടപടികളെയോ വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താൽ മേലധികാരികൾ കർശന നടപടി സ്വീകരിക്കും.
ചട്ടലംഘനം ശ്രദ്ധയിൽപ്പെടുത്തിയശേഷവും ധനവകുപ്പിലെ ചില ജീവനക്കാർ ഓണ്‍ലൈൻ പ്ലാറ്റ് ഫോമുകൾ വഴി വിമർശനവും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിക്കുന്നതെന്നും ധന അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ സർക്കുലറിൽ പറയുന്നു.
ചട്ടലംഘനം നടത്തി സർക്കാർ നയങ്ങളെയോ നടപടികളെയോ വിമർശിക്കുന്നവർക്കും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നവർക്കുമെതിരേ കർശന നടപടി വരുമെന്ന സൂചനയും സർക്കുലറിലുണ്ട്.
സർവീസിലിരിക്കേ സർക്കാർ നയങ്ങളെ വിമർശിക്കാനോ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ലേഖനങ്ങളോ പുസ്തകങ്ങളോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നാണു സർവീസ് ചട്ടത്തിൽ പറയുന്നത്.
ഇതിനു വിരുദ്ധമായ നടപടി സ്വീകരിച്ചാൽ അച്ചടക്കലംഘനമായി കണക്കാക്കി കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവമനുസരിച്ച് താക്കീത്, ശന്പളവർധന തടയൽ, തരംതാഴ്ത്തൽ, സസ്പെൻഷൻ തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും നിർദേശിക്കുന്നു.