ആറളത്ത് ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയിൽ ഫലവൃക്ഷങ്ങൾക്കും നാണ്യവിളകൾക്കുമൊപ്പം സുസ്ഥിര വരുമാനത്തിനുള്ള പച്ചക്കറിയുടെയും നെല്ലിന്റെയും കിഴങ്ങുവർഗങ്ങളുടെയും സമൃദ്ധി. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖല വിവിധ വിളകളുടെ സംഗമ ഭൂമിയാണ്. ലോകത്തെ മികച്ച കശുവണ്ടിയും കുരുമുളകും തേങ്ങയും ഉൽപാദിപ്പിക്കുന്ന ആറളം ഫാം ആദിവാസി ഭൂമി വേറിട്ട കൃഷിയിലൂടെയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന ആദിവാസി കുടുംബങ്ങൾക്ക് താങ്ങാവുകയാണ് നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സിആർഡി) പദ്ധതി പ്രവർത്തനങ്ങൾ. 2017ലാണ് പദ്ധതി തുടങ്ങിയത്. ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ താമസിക്കുന്ന 11, 12, 13 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കിയത്.
ആദിവാസി കുടുംബങ്ങളെ സ്വയം സഹായ സംഘങ്ങൾ (എസ്‌എച്ച്‌ജി), ജോ. ലയബ്‌ലിറ്റി ഗ്രൂപ്പ് (ജെഎൽജി) എന്നിങ്ങനെ തിരിച്ചാണ് കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നേരത്തെ കവുങ്ങ്, തെങ്ങ്, കുരുമുളക്, കശുമാവ് കൃഷി എന്നിവ തുടങ്ങിയിരുന്നു. ഇതിന്റെ ഉൽപ്പാദനത്തിന് കാലതാമസം വരുമെന്നതിനാലാണ് ഇടവിള കൃഷിയായി വാഴ, ഇഞ്ചി, മഞ്ഞൾ ആരംഭിച്ചത്. വന്യമൃഗ ശല്യം കുറഞ്ഞ കൃഷിയെന്ന പരിഗണനയിൽ മഞ്ഞൾ കൃഷിക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. മൊത്തം 50 ടൺ മഞ്ഞളാണ് ഉൽപ്പാദിപ്പിച്ചത്. ആറളം ആദിവാസി മഞ്ഞൾ എന്ന നിലയിൽ മാർക്കറ്റിൽ ലഭ്യമാക്കി.
33,66,000 രൂപയുടെ ബാങ്ക് വായ്‌പയിൽ 36 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയും നടത്തുന്നു. ഇതിന് പുറമെ 552 കുടുംബങ്ങൾക്ക് ആട്, പോത്ത് എന്നിവയെയും നൽകി. എട്ട് കുടുംബങ്ങൾ തേനീച്ച കൃഷിയും നടത്തുന്നു. ബ്ലോക്ക് പത്തിൽ കശുവണ്ടി സംസ്‌കരണ യൂണിറ്റ് ഉടൻ തുടങ്ങുമെന്ന് സിആർഡി പ്രോഗ്രാം ഓഫീസർ ഇ സി ഷാജി പറഞ്ഞു. ഫോൺ: 9446403177.