രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെത്തി. ലഖൻപൂരിലെത്തിയ രാഹുൽ ഗാന്ധിക്കും സംഘത്തിനും ജമ്മു കശ്മീർ പി സി സി വൻ സ്വീകരണമാണ് ഒരുക്കിയത്. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. തണുപ്പിനെ വകവെക്കാതെ ഭാരത് ജോഡോയെ സ്വീകരിക്കാനെത്തിയ കശ്മീർ ജനതക്ക് നന്ദിയെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ജനങ്ങളുടെ ദു:ഖങ്ങൾ കേൾക്കാൻ ഒരാഴ്ച ജമ്മു കശ്മീരിലൂടെ സഞ്ചരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
പഞ്ചാബിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടന്നത്. മാസങ്ങൾ നീണ്ട യാത്രയുടെ സമാപനം കശ്മീരിലാണ്. സമാപന സമ്മേളനത്തിലേക്ക് 24 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് ക്ഷണിച്ചിട്ടുള്ളത്. എന്നാൽ അതിനിടെ രാഹുൽ ഗാന്ധി കാൽനട യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ രംഗത്തുവന്നിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു
ചില പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി കാൽനട യാത്ര ഒഴിവാക്കണം എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉപദേശം. പകരം ഇവിടെ കാർ ഉപയോഗിക്കാമെന്നാണ് നിർദേശം. യാത്ര ഓരോ ദിവസം അവസാനിക്കുന്നതും നേതാക്കളുടെ രാത്രി താമസവുമെല്ലാം അന്വേഷണ ഏജൻസികൾ മനസിലാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തോട് വിശദമായ റൂട്ട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിക്ക് ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. എട്ട് കമാന്റോകൾ മുഴുവൻ സമയം അദ്ദേഹത്തിനൊപ്പമുണ്ടാകും