ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി സംസ്ഥാനത്തെ ഇ– വാഹനങ്ങളുടെ എണ്ണം 2021ൽ നിന്നും 2022 ആയപ്പോഴേക്കും 455 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ- മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗങ്ങൾ എന്നിവയെക്കുറിച്ച അന്തർദേശീയ കോൺഫറൻസും എക്സ്പോയുമായ ഇവോൾവിന്റെ രണ്ടാം എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യാഥാർഥ്യമാണെന്നിരിക്കെ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വാഹനങ്ങൾ പാരമ്പര്യേതര ഊർജ്ജത്തിലേക്ക് മാറേണ്ടതുണ്ട്. ഇതിനായി വിവിധ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. 1.64 കോടി വാഹന പെരുപ്പമുള്ള സംസ്ഥാനത്ത് 1.48 ശതമാനം വാഹനങ്ങൾ മാത്രമാണ് പാരമ്പര്യേതര ഊർജ്ജം ഉപയോഗിച്ച് ഓടുന്നത്. 2018 ൽ തന്നെ ഇ– വാഹന നയം പ്രഖ്യാപിച്ച് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് കേരളം.