തൊഴിലുറപ്പു പദ്ധതിക്കായി സംസ്ഥാനത്തിനു കേന്ദ്രം നൽകാനുള്ള കുടിശിക 592 കോടി രൂപയായി. ഇതോടെ തൊഴിലാളികളുടെ കൂലി മുടങ്ങി. ഒന്നര മാസത്തെ കൂലിയാണു കൊടുക്കാനുള്ളതെന്നാണ് തൊഴിലുറപ്പ് മിഷൻ പറയുന്നതെങ്കിലും പല ബ്ലോക്ക് പഞ്ചായത്തുകളിലും 2020–21 സാമ്പത്തിക വർഷം മുതലുള്ള കുടിശിക ലഭിക്കാനുണ്ട്.
സംസ്ഥാനത്തെ തൊഴിലാളികളുടെ കൂലിയിനത്തിൽ മാത്രം 331 കോടി രൂപയാണു കുടിശിക. നിർമാണസാമഗ്രികൾ വാങ്ങിയതിലെ കുടിശിക 261 കോടി രൂപയാണ്. ജോലിചെയ്തു രണ്ടാഴ്ചയ്ക്കകം തൊഴിലാളികൾക്കു കൂലി നൽകണമെന്നാണു നിർദേശം. എന്നാൽ, കേന്ദ്രത്തിൽ നിന്നു പണം എത്തിയില്ലെന്നു ചൂണ്ടിക്കാട്ടി ഒരിടത്തും കൂലി നൽകിയിട്ടില്ല. സംസ്ഥാനത്ത് 16 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്.
ഫണ്ട് വിനിമയത്തിനുള്ള കംപ്യൂട്ടർ സംവിധാനത്തിനു ദേശീയതലത്തിൽ മാറ്റം വരുത്തിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ മൂലം ചില കണക്കുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തതും വെല്ലുവിളിയാണ്. പല ബ്ലോക്ക് പഞ്ചായത്തുകൾക്കും കൃത്യമായ തുക ഇപ്പോഴും അപ്ഡേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.