കൊച്ചി: കളമശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത അഞ്ഞൂറ് കിലോ പഴകിയ ഇറച്ചിയുടെ ഉറവിടംതേടി എറണാകുളം നഗരസഭ ആരോഗ്യവിഭാഗം. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നതാണ് ഇറച്ചിയെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ആറ് മാസമായി ഇവിടെ നിന്ന് ഇറച്ചിവില്പന നടത്തുന്നുണ്ടെന്നും മലപ്പുറം സ്വദേശി ജുനൈസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ താഹ പറഞ്ഞു. കളമശ്ശേരി നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനക്കിടെ 500 കിലോ പഴകിയ ഇറച്ചിയാണ് വീട്ടുമുറ്റത്തും തെങ്ങിൻചുവട്ടിലുമായി സൂക്ഷിച്ചിരുന്ന ഫ്രീസറുകളിൽ നിന്നും കണ്ടെത്തിയത്.അതേസമയം, ലൈസൻസ് ഇല്ലാതെയാണ് ഇയാൾ ഇറച്ചി വില്പന നടത്തിയിരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഉണ്ണിച്ചിറയിലുള്ള ഹോട്ടലിലേക്ക് ഇവിടെ നിന്ന് ഷവർമ ഉണ്ടാക്കി കൊണ്ടുപോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ ചെറുതും വലുതുമായ വിവിധ ഹോട്ടലുകളിലേക്കും മാസങ്ങളോളം പഴക്കമുള്ള ഇറച്ചി എത്തിച്ചിരുന്നതായാണ് വിവരം. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പ്രതികരിച്ചു.കളമശ്ശേരി നഗരസഭ 20-ാം വാർഡിൽ എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ നിന്നാണ് 500 കിലോ ഫ്രീസറുകളില്‍ സൂക്ഷിച്ച പഴകിയ ഇറച്ചി പിടികൂടിയത്. ഈ വീടിന് സമീപത്തു നിന്ന് വൻ ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ ബുധനാഴ്ച വൈകുന്നേരത്തോടെ നഗരസഭയിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് രാവിലെ എട്ടരയോടെ കളമശ്ശേരി നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലിചെയുന്ന അഞ്ച് പേരാണ് വീട്ടിൽ താമസിക്കുന്നത്. ഇറച്ചിക്ക് മാസങ്ങളോളം പഴക്കമുണ്ട്. ഷവർമ ഉണ്ടാക്കാനുപയോഗിക്കുന്ന എണ്ണ അടക്കം പിടിച്ചെടുത്തെന്നും കളമശ്ശേരി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. നിഷാദ് വ്യക്തമാക്കി.
പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നതിനും വില്പന നടത്തിയതിനും കണ്ടെത്തി നശിപ്പിച്ചതിനുൾപ്പെടെ നഗരസഭ വലിയൊരു തുക ഫൈൻ ചുമത്തും. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതെന്നും പോലീസിൽ പരാതി നൽകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.ഇറച്ചി വില്പന നടത്തിയ ജുനെെസിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഇവിടെ നിന്ന് ഇറച്ചി കൊണ്ടുപോയിരുന്നതായി വിവരമുണ്ട്. ഉടമസ്ഥനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അതിനുശേഷം മാത്രമേ ഇയാൾ എവിടെയൊക്കെയാണ് വില്പന നടത്തിയതെന്നുള്ള വിവരം ലഭ്യമാവുകയുള്ളൂവെന്നും കളമശ്ശേരി നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.