നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റേത് ഉൾപ്പെടെ 2570 ഏക്കർ (1039.876 ഹെക്ടർ) ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് 307 ഏക്കർ ഭൂമി ഏറ്റെടുക്കാനും റവന്യു വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
കോട്ടയം ജില്ലയിലെ എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിന് ഉടമസ്ഥാവകാശത്തർക്കവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. കേസ് നിലനിർത്തിയാണു ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കിയത്.
ശബരിമല വിമാനത്താവള നിർമാണത്തിനായി ആദ്യം 2263 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കാൻ നിർദേശിച്ച് ആദ്യം വിജ്ഞാപനം ഇറക്കിയിരുന്നു. പിന്നീട് 3500 മീറ്റർ നീളമുള്ള റണ്‍വേ അടക്കം മാസ്റ്റർ പ്ലാൻ അംഗീകരിച്ചിരുന്നു. ഇതേ തുടർന്നു 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുക. പരിസ്ഥിതി ലോല മേഖലയാണിത്.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ ശബരിമല വിമാനത്താവളം പദ്ധതിക്കായി നീക്കിവച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതിയും ലഭിച്ചിരുന്നു.
അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കണ്‍സൾട്ടന്റ്. സാങ്കേതിക- സാന്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കന്പനിക്ക് സമയം നൽകിയിരിക്കുന്നത്.