കോവിഡ് വാക്സിൻ നിർമാണം കമ്പനികൾ കുറച്ചത് രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന അളവിൽ ദീർഘനാൾ കാലാവധിയുള്ള വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തിന് കഴിയുന്നില്ല. മാരക കോവിഡ് വകഭേദത്തിന്റെ ഭീഷണിയിൽ കേരളമുൾപ്പെടെ കേന്ദ്രത്തോട് കൂടുതൽ വാക്‌സിന് ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഷീൽഡ്, കൊർബെവാക്സ് എന്നിവ കൂടുതൽ ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഡിസംബർ ആദ്യവാരമാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. എന്നാൽ, ഇതുവരെ നൽകിയിട്ടില്ല. നിലവിൽ ഏകദേശം 13,000 ഡോസ് കൊവാക്സിനാണ് സംസ്ഥാന ശേഖരത്തിലുള്ളത്.
കഴിഞ്ഞ സെപ്‌തംബറിൽ കാലാവധി കഴിഞ്ഞ 10 കോടി ഡോസ് കോവിഷീൽഡ് വാക്സിൻ നശിപ്പിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വെളിപ്പെടുത്തിയിരുന്നു. കൊവാക്സിൻ നിർമാണം ഗണ്യമായി കുറച്ചതായി ഭാരത് ബയോടെക്കും ഏപ്രിലിൽ വ്യക്തമാക്കി. നിർമാണശേഷം ഒമ്പതുമുതൽ 12 മാസംവരെ മാത്രമാണ് ഈ വാക്സിനുകളുടെ കാലാവധി. കഴിഞ്ഞ ഒരു വർഷത്തിൽ വാക്സിൻ ആവശ്യം കുത്തനെ ഇടിഞ്ഞതോടെയാണ് കമ്പനികൾ നിർമാണം ഗണ്യമായി കുറച്ചത്. പുതിയ സാഹചര്യത്തിൽ വാക്‌സിൻ ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയാണ്.