റേഷൻ കടകളിലെ ഇ പോസ് സംവിധാനം തുടർച്ചയായ രണ്ടാം ദിവസവും തകരാറിലായി. യന്ത്രത്തിൽ വിരൽ പതിക്കുമ്പോൾ കാർഡ് ഉടമയെ തിരിച്ചറിയാനുള്ള ബയോ മെട്രിക് വിവരശേഖരണം നടക്കാത്തതാണ് ഇന്നലത്തെയും പ്രശ്നം.
കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി ഇപോസ് മെഷീനിൽ എന്റർ ചെയ്താണ് പകരം വിതരണം നടത്തിയത്. ഇതിന് ഏറെ സമയം വേണ്ടി വരുന്നു. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ വിഹിതത്തിനു പുറമേ കേന്ദ്ര സർക്കാർ നൽകുന്ന 5 കിലോ സൗജന്യ അരിയും ലഭിക്കും. അതിനാൽ 2 തവണ വിരൽ പതിക്കണം. അല്ലെങ്കിൽ 2 തവണ ഒടിപി ഫോണിൽ ലഭിക്കണം. ഈ മാസം ഇതു വരെ 61.3% കാർഡുകൾക്കേ റേഷൻ നൽകിയിട്ടുള്ളൂ. ഇനി 3 ദിവസമാണു ബാക്കിയുള്ളത്.