ഇനി പൊലീസിന്റെ പതിവ് പട്രോളിങ് അല്ല സൈബർ പട്രോളിങ്ങിന്റെ കാലമാണ് വരുന്നത്. ഈ മാറ്റത്തിന്റെ തുടക്കമെന്ന നിലയിലാണ് ആദ്യമായി സൈബർ ഓപ്പറേഷൻസിന് മാത്രമായി പൊലീസ് തലപ്പത്ത് എഡിജിപിയെ നിയമിച്ചത്. ഇപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ വരുന്ന 80 % പരാതികളും ഇമെയിൽ വഴിയാണ്. വാട്സാപ്പിൽ പരാതി കിട്ടിയാലും അന്വേഷിക്കണമെന്നാണ് പൊലീസിന് നൽകിയിട്ടുള്ള പുതിയ നിർദേശം. സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾക്കും നേരിട്ട് ഇമെയിലിൽ പരാതി ലഭിക്കുന്നു. ഏതു കുറ്റകൃത്യത്തിലും സൈബർ വിഭാഗത്തിന്റെ സഹായമില്ലെങ്കിൽ പ്രതിയെ കിട്ടില്ലെന്നതാണ് സ്ഥിതി. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും പൊലീസിൽ സൈബർ വിഭാഗം ശക്തമല്ലെന്ന ആക്ഷേപം പരിഹരിക്കുന്നതിനാണ് സർക്കാരിന്റെ നീക്കം.
സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് ഒരു ഐജിയും ഉടൻ നിയമിതനായേക്കും. നോർത്ത്, സൗത്ത് സോണുകളുടെ ചുമതലക്കാരായി 2 എസ്പിമാർ വരും. ജില്ലകൾ തിരിച്ച് 4 റേഞ്ചുകൾ രൂപീകരിക്കും. ചുമതല 4 ഡിവൈഎസ്പിമാർക്ക്. കൂടാതെ പൊലീസ് ആസ്ഥാനത്ത് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്, ക്രൈം എൻക്വയറി എന്നീ വിഭാഗങ്ങൾ കൂടി വരും. 19 പൊലീസ് ജില്ലകളിലെ സൈബർ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പൊലീസ് മേധാവികളുടെ നിയന്ത്രണത്തിലാണ്. ഇൗ സ്റ്റേഷനുകളെ ഇനി പുതിയ എഡിജിപി ഏകോപിപ്പിക്കും. സമൂഹമാധ്യമ നിരീക്ഷണവും ശക്തമാക്കും.
സൈബർ ഫൊറൻസിക് വിഭാഗം സൈബർ ഓപ്പറേഷൻസിനു കീഴിൽ
സൈബർ ഫൊറൻസിക് വിഭാഗവും സൈബർ ഓപ്പറേഷൻസിന്റെ കീഴിലാകും. കേരളം പിന്നിൽ നിൽക്കുന്ന മേഖലയാണ് സൈബർ ഫൊറൻസിക് . കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന മൊബൈലുകൾ പരിശോധിക്കാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുകയാണ്. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ 6000 മൊബൈൽ ഫോണുകളാണ് നിലവിലുള്ളത്. പൊലീസിന് തുണയായി നിൽക്കുന്നത് സ്വകാര്യ പങ്കാളിത്തതോടെയുള്ള സൈബർ ഡോം ആണ്. സൈബർ രംഗത്തെ ഗവേഷണമാണ് സൈബർ ഡോം ചെയ്യുന്നത്. ഇതിനെ ൈസബർ ഓപ്പറേഷൻസിന്റെ ഭാഗമാക്കാൻ കഴിയുമോയെന്നു പരിശോധിക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.