ഇക്കുറിയും സംസ്ഥാന ബജറ്റിൽ സാമൂഹിക സുരക്ഷാ പെൻഷൻ വർധന ഉണ്ടായേക്കില്ല. സാമ്പത്തിക പ്രതിസന്ധി തന്നെയാണു കാരണം. പ്രതിമാസം നൽകുന്ന 1,600 രൂപ പടിപടിയായി 2,500 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഉറപ്പാണു സാമ്പത്തിക ഞെരുക്കം കാരണം സർക്കാരിനു പാലിക്കാൻ കഴിയാതെ വരുന്നത്. കഴിഞ്ഞ ബജറ്റിലും ക്ഷേമ പെൻഷൻ കൂട്ടിയില്ല.
അടുത്ത മാസം 27ന് ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനവകുപ്പ്. അടുത്ത മന്ത്രിസഭായോഗത്തിൽ തീയതി നിശ്ചയിക്കും. ഭൂമിയുടെ ന്യായവിലയിൽ കഴിഞ്ഞ തവണത്തെപ്പോലെ 10% വർധന ഇക്കുറിയും പ്രതീക്ഷിക്കുന്നുണ്ട്.
50.48 ലക്ഷം പേർക്കു സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ 770 കോടി രൂപയാണ് ഇപ്പോൾ പ്രതിമാസം ചെലവിടുന്നത്. മൂന്നു നാലും മാസം കൂടുമ്പോൾ ഒരുമിച്ചു നൽകിയിരുന്ന പെൻഷൻ, പ്രതിമാസം വിതരണം ചെയ്യാൻ തീരുമാനിച്ചതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു. എന്നാൽ, ഇൗ വാഗ്ദാനം പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നാണ് ഉദ്യോഗസ്ഥർ മന്ത്രി കെ.എൻ.ബാലഗോപാലിനെ ധരിപ്പിച്ചിരിക്കുന്നത്.