മെഡിക്കൽ കോളേജ് വനിതാ ഹോസ്‌റ്റലുകളില്‍ രാത്രികാല സമയനിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് ഹൈക്കോടതി നിർദേശം. പുതിയ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ രാത്രി ഒമ്പതരയ്‌ക്കുശേഷം പുറത്തിറങ്ങുന്ന കാര്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.
അന്തേവാസികള്‍ രാത്രി ഒമ്പതരയ്‌ക്കുശേഷം ഹോസ്‌റ്റലിന് പുറത്തിറങ്ങുന്നത് തടയുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ ചോദ്യം ചെയ്‌ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ, ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ ലിംഗവിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. രണ്ടാംവർഷംമുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രാത്രി ഒമ്പതരയ്‌ക്കുശേഷം ഹോസ്‌റ്റലിലെ മൂവ്‌മെന്റ് രജിസ്‌റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ഹോസ്‌റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. അതേസമയം, ആൺ––പെൺ ഭേദമില്ലാത്ത പുതിയ ഉത്തരവ് സ്വാഗതാർഹമാണെന്ന് കേസ് പരിഗണിക്കുന്നതിനിടെ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇതേ നിലപാടുതന്നെ വനിതാ കമീഷനും കോടതിയെ അറിയിച്ചു.
രാത്രി ഒമ്പതരയ്‌ക്കുശേഷം ആവശ്യമുണ്ടെങ്കിൽ ഹോസ്‌റ്റലിൽനിന്ന് പുറത്തിറങ്ങാനാകുമോയെന്ന കാര്യത്തിൽ വ്യക്തത വേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അടിയന്തര ആവശ്യമുണ്ടെങ്കിൽ രാത്രി ഒമ്പതരയ്‌ക്കുശേഷം വാർഡന്റെ അനുമതിയോടെ പുറത്തുപോകാൻ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു.
എല്ലാ ഹോസ്‌റ്റലിലും റീഡിങ് റൂം വേണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവിൽ പറയുന്നത്. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ ഇത്തരമൊരു സൗകര്യമില്ലാത്തതിനാൽ പ്രധാന റീഡിങ് റൂം രാത്രി 11 വരെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. നിലവിൽ രാത്രി ഒമ്പതിന് റീഡിങ് റൂമിന്റെ പ്രവർത്തനം അവസാനിക്കുമെന്നും സമയം നീട്ടണമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടിവരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.