സഞ്ചാരികൾക്ക് പറുദീസയാകാൻ ഇരിട്ടി ഇക്കോ പാർക്ക് ഒരുങ്ങുന്നു. പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക് വികസിപ്പിക്കാൻ 90 ലക്ഷം രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 50 ലക്ഷം ടൂറിസം വകുപ്പും 40 ലക്ഷം രൂപ പദ്ധതി പ്രായോജകരായ പായം പഞ്ചായത്തും ചെലവഴിച്ചാണ് പാർക്ക് വികസനം. പാർക്കിൽ ആംഫി തിയറ്റർ, കുട്ടികളുടെ ഉദ്യാനം, ഇരിപ്പിടങ്ങൾ, വാച്ച് ടവർ, ശുചിമുറി ബ്ലോക്കുകൾ, പഴശ്ശി ജലാശയത്തിൽ ബോട്ട് സവാരി, ബോട്ട് ജെട്ടി നിർമാണം എന്നിവ നടപ്പാക്കും. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കും.
പഴശ്ശി പദ്ധതി വിഭാഗം സോഷ്യൽ ഫോറസ്‌ട്രിക്ക് നേരത്തെ കൈമാറിയ ഇരിട്ടി പുഴയോരത്തെ സ്ഥലത്താണ് ഈ വർഷം ആദ്യം പഞ്ചായത്ത്, വനംവകുപ്പ് നേതൃത്വത്തിൽ ഇക്കോ പാർക്ക് ആരംഭിച്ചത്. പാർക്കിൽ ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ പാർക്ക് വികസനത്തിന് പായം പഞ്ചായത്ത് രൂപരേഖ തയ്യാറാക്കി വിനോദസഞ്ചാര വികസന വകുപ്പിന് സമർപ്പിക്കുകയായിരുന്നു. വിപുലീകരിച്ച രൂപരേഖ പരിഗണിച്ചാണ് ടൂറിസം വകുപ്പ് പാർക്ക് വികസനത്തിന് അനുമതി നൽകിയത്. സംസ്ഥാന ടൂറിസം വകുപ്പ് ഡസ്‌റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തിയാണ് വികസനം സാധ്യമാക്കുക. വികസനം സമയബന്ധിതമായി പൂർത്തിയാക്കാൻ പഞ്ചായത്ത് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് പി രജനി അറിയിച്ചു.